കൊച്ചി: കേരള തീരത്തിന് സമീപം അന്താരഷ്ട്ര കപ്പലിൽ ചാലിൽ തീപിടിച്ച വാൻഹായ് 503 എന്ന കപ്പലിൽ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
കൊളംബോയിൽ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ കേരള തീരത്ത് ഇരുപത് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി ബേപ്പൂരിനും - അഴീക്കലിനും ഇടയിലാണ് കപ്പൽ അപകടം സംഭവിച്ചത്.
പൊട്ടിത്തെറിയിൽ കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കപ്പലിൽ ഉണ്ടായിരുന്ന 22 പേരിൽ 18 പേർ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫൻസ് പിആർഒ അറിയിച്ചു.
രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സാഷെ, അർൺവേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
കപ്പലിൽ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോർട്ടുകൾ. തനിയെ തീപിടിക്കുന്നത് ഉൾപ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കൾ കപ്പലിലുണ്ട്.
അതിനാൽ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതർ അറിയിച്ചു.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.