കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയുടെ ചുമതല വഹിക്കുന്ന മാര്‍ ജോസഫ് പാംപ്ലാനിയ്ക്കുമെതിരെ സഭയില്‍ കടുത്ത ഭിന്നത ഉടലെടുക്കുന്നു.
സഭാ സിനഡിന്‍റെയും മാര്‍പാപ്പയുടെയും ഉത്തരവ് മറികടന്ന് അതിരൂപതയില്‍ സിനഡ് വിരുദ്ധ അസാധു കുര്‍ബ്ബാന സാധുവാക്കുകയും സിനഡ് കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന വൈദികര്‍ കൂടി ഇനി അസാധു കുര്‍ബ്ബാന ചൊല്ലണമെന്ന് നിര്‍ദേശം കൊണ്ടുവരികയും ചെയ്ത തീരുമാനത്തിന്‍റെ പേരിലാണ് സഭാ തലവന്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ സഭയ്ക്കൊപ്പം നിന്ന കുരിയാ വൈദികരെകൂടി അസാധു കുര്‍ബ്ബാന ചൊല്ലിക്കുകയും ഇടവക ഭരണം കൊടുക്കാതെ സഭയുടെ അപ്രധാന സ്ഥാപനങ്ങളിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്യുന്ന വിധമാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടാവുക എന്നതാണ് സൂചന.
എറണാകുളത്ത് സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പതിവാക്കിയിരുന്ന വിമത വൈദികരുടെ നിലപാടുകള്‍ 100 ശതമാനവും ശരിവയ്ക്കുന്ന വിധമാണ് പുതിയ തീരുമാനങ്ങള്‍ പുറത്തുവരുന്നതെന്നാണ് വിവരം.
മാര്‍ തട്ടിലിനെയും മാര്‍ പാംപ്ലാനിയേയും വിമത വിഭാഗം 'ഹൈജാക്ക് ' ചെയ്തുവെന്ന ആരോപണങ്ങളാണ് ഇതോടെ ഉയരുന്നത്. പൂര്‍ണമായും വിമതര്‍ക്ക് വഴങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ച ഘടകം എന്താണെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
മാത്രമല്ല, അള്‍ത്താരയില്‍ കയറി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കൈയ്യേറ്റം ചെയ്ത് പുറത്താക്കിയ വൈദികന്‍ ഉള്‍പ്പെടെയുള്ളവരുടെ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെയും നടപടിയില്ല.
ഒരു സാഹചര്യത്തിലും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനോ ക്രൈസ്തവനായിരിക്കാന്‍ പോലുമോ യോഗ്യതയില്ലാത്ത ഈ ക്രിമിനല്‍ ഉള്‍പ്പെടെ ഇനി തിരുവസ്ത്രമണിഞ്ഞ് കുര്‍ബ്ബാന ചൊല്ലുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മാത്രമല്ല, നാളുകള്‍ക്ക് മുന്‍പ് സെന്‍റ് മേരീസ് ബസ്ലിക്ക ദേവാലയത്തില്‍ സഭയുടെ ആരാധന ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വിശ്വാസങ്ങളെയും വിശ്വാസികളെയും മുഴുവന്‍ അവഹേളിക്കുന്ന വിധം സമര കുര്‍ബ്ബാന അര്‍പ്പിച്ച വൈദികര്‍ക്കെതിരെയും നടപടിയില്ല.
ഇവരെല്ലാം ഇനി കുര്‍ബ്ബാന തൊഴിലാളികളായി അള്‍ത്താരയില്‍ കയറി കുര്‍ബ്ബാന അര്‍പ്പിക്കുകയും വിശ്വാസികളോട് സ്നേഹവും അനുസരണയും സാഹോദര്യവുമൊക്കെ പ്രഘോഷിക്കുകയും ചെയ്യും.
വിശ്വാസികള്‍ക്കിടയില്‍ സഭാ നേതൃത്വത്തോട് കടുത്ത അവമതിപ്പുയരാന്‍ കാരണമിതാണ്. പുതിയ ധാരണ പുറത്തു വന്നാല്‍ മാര്‍ റാഫേല്‍ തട്ടില്‍ രാജി വയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരും.