നാടിന്റെ വികസനത്തിൽ ഏവരുടെയും സഹകരണമാണ് സർക്കാർ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സർക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്.

New Update
r_1751115859

കൊച്ചി: നാടിന്റെ വികസന കാര്യങ്ങളിൽ ഏവരുടെയും സഹകരണമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഐ.ടി സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

വികസന പ്രവർത്തനങ്ങളിൽ ഭരണ പ്രതിപക്ഷം എന്ന പ്രശ്നമില്ല. വികസന രംഗത്ത് എല്ലാവരും ഒരുപോലെ സഹകരിക്കുക, പിന്തുണ നൽകുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നതും ഇപ്പോൾ നടന്നുവരുന്നതും.


ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായാണ് ലുലു ട്വിൻ ടവർ മാറുന്നത്. 


ആകെ മുപ്പത് നിലകളിലായി 1500 ലേറെ കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയം വഴി 30,000 ന് മുകളിൽ ആളുകൾക്ക് തൊഴിൽ ലഭിക്കും. ഇതിന് നേതൃത്വം നൽകുന്ന എം.എ യൂസഫലിയെ പ്രത്യേകം അഭിനന്ദിക്കുന്നു.

പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സർക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. 


കേരളീയരായ തൊഴിൽ അന്വേഷകർക്ക് വലിയ സഹായമാണ് ലുലുവിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നത്.


ഇൻഫോ പാർക്ക് ഫേസ് ടുവിൽ 500 കോടിയുടെ പുതിയ ഐ.ടി സമുച്ചയം കൂടി നിർമ്മിക്കാൻ ലുലു ഗ്രൂപ്പ് തയ്യറാവുകയാണ്. 

മൂന്നര ഏക്കർ സ്ഥലത്ത് ഒമ്പതര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന സമുച്ചയത്തിലൂടെ 7500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. 


പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ നിക്ഷേപങ്ങൾ സർക്കാർ ഇനിയും പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.


വ്യവസായരംഗത്ത് വളർച്ച നേടുന്നതിനൊപ്പം തന്നെ സാമൂഹ്യ സേവന രംഗത്തും എം.എ യൂസഫലി വലിയ ശ്രദ്ധ നൽകുന്നുണ്ട്. പ്രവാസികൾക്ക് സഹായം ഉറപ്പാക്കുന്നതിലും അദ്ദേഹം പ്രത്യേക പരിഗണന നൽകി വരുന്നു. 

നാടിനെ വ്യവസായവൽക്കരിക്കുന്നതിന് യൂസഫലിയെ പോലുള്ളവരുടെ പ്രതിബദ്ധതയോടുള്ള പ്രവർത്തനം ഇനിയും നാടാഗ്രഹിക്കുകയാണ്. അത് സമകാലിക കേരളത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.


കൊച്ചിയുടെ വികസനത്തിന്റെ വഴിത്തിരിവായി ഈ പദ്ധതിമാറുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 


കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടാകുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ മുഹൂർത്തമാണിതെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. 


ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിലും ഡിജിറ്റൽ സാക്ഷരതയിലും കേരളം ഏറെ മുന്നിലാണ്. കണക്ടിവിറ്റി, ശുദ്ധവായു, ശുദ്ധജലം, മികച്ച മനോവിഭവശേഷി തുടങ്ങിയ അനുകൂല ഘടകങ്ങളും സംസ്ഥാനത്തുണ്ട്. 


ഇതെല്ലാം വ്യവസായത്തിന് അനുകൂല സൗകര്യങ്ങളാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിലും ഒന്നാമതെത്താൻ കേരളത്തിനായി. ഏറെ വിജയകരമായിഎ.ഐ കോൺക്ലേവ് ഇവിടെ നടത്തിയിരുന്നു. 

അടുത്തതായി ജി.സി.സി കോൺക്ലേവ് കൂടി കൊച്ചിയിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. 


കളമശ്ശേരി കിൻഫ്ര പാർക്കിൽ ലുലുവിന്റെ പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചതിൽ ലുലു ഗ്രൂപ്പിനോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഐ.ടി മേഖലയുടെ കുതിച്ചുചാട്ടത്തിന്റെ പ്രധാന കേന്ദ്രമായി പുതിയ ട്വിൻ ടവർ മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.


നാടിനും എല്ലാ മലയാളികൾക്കും അഭിമാനിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് ഓരോ ഘട്ടത്തിലും ലുലു ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അതിന്റെ ഏറ്റവും പുതിയ രൂപമാണ് ലുലു ട്വിൻ ടവറെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 

ഇനിയും പ്രവർത്തനങ്ങൾ വിപുലമാക്കാൻ കഴിയട്ടെ എന്നും എല്ലാ വിജയയങ്ങളും ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എം.പി, ഉമാ തോമസ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തൃക്കാക്കര നഗരസഭ്യക്ഷ രാധാമണി പിള്ള, വാർഡ് കൗൺസിലർ അബ്ദു ഷാന, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, വ്യവസായ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment