എറണാകുളം: കേരളത്തിലുടനീളമുള്ള കോളേജ് വിദ്യാർത്ഥികളുടെ ആശയങ്ങൾ വികസപ്പിച്ച് അവരെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും (കെഎസ്ഐഡിസി) സംയുക്തമായി നടപ്പിലാക്കിയ “ഡ്രീംവെസ്റ്റർ 2.0” പദ്ധതിയുടെ സമാപന സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു.
മൂന്ന് ഘട്ടങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 28 ആശയങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും, ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് വിജയികൾക്ക് കൈമാറി.
സംരംഭകർ എന്നത് തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കൾ അല്ലെങ്കിൽ തൊഴിൽ സൃഷ്ടാക്കൾ ആയി മാറണമെന്നും അതുവഴി സംസഥാനത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കണം എന്ന് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.
പരിപാടിയുടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്‌ഘാടകനായ ചടങ്ങിൽ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, ഐആർടിഎസ്, അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ് ഐഎസ് (Retd), അസാപ് കേരള എസ്ഡിഎ വിഭാഗം മേധാവി ലൈജു ഐ പി നായർ, ഡെന്റകെയർ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വൻ വിജയമായ ഡ്രീംവെസ്റ്ററിന്റെ അടുത്തപതിപ്പായ “ഡ്രീംവെസ്റ്റർ 3.0” ഉടൻ തന്നെ ആരംഭിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപനമുണ്ടായി.