കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി.സി.ജോർജ് നിരന്തരം ലംഘിക്കുന്നുവെന്നും നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഇടുക്കിയിൽ നടന്ന അടിയന്തരാവസ്ഥയുടെ 50 വർഷം പരിപാടിയിലാണ് ജോർജ് വീണ്ടും മതവിദ്വേഷ പരാമർശം നടത്തിയത്.
സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി.സി.ജോർജിന് ഹൈക്കോടതിയുടെ നോട്ടീസ്. 2022ല്‍ എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയിൽ മതവിദ്വേഷം നടത്തി എന്ന പരാതിയിൽ പി.സി.ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായിരുന്നെങ്കിലും അന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ഹർജിയും പൊലീസിന്റെ വാദവും കൂടി മുഖവിലക്കെടുത്തുകൊണ്ടാണ് കോടതിയിപ്പോൾ ജോർജിന് നോട്ടീസ് അയച്ചിരിക്കുന്നത്.
പാലാരിവട്ടം സ്റ്റേഷനിൽ മതവിദ്വേഷത്തിന് കേസ് നിലനിൽക്കെ ഇടുക്കിയിൽ നടന്ന പരിപാടിയിലും ജോർജ് മതവിദ്വേഷം ആവർത്തിച്ചു.
മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നു എന്നാണ് ഇടുക്കിയിൽ നടന്ന പരിപാടിയിൽ ജോർജ് പറഞ്ഞത്. ഇതിൽ യൂത്ത് കോൺഗ്രസ്സ് അടക്കമുള്ള ആളുകൾ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.