കൊച്ചി: ഹൈറിച്ച് ഓൺലൈൻ നിക്ഷേപതട്ടിപ്പ് കേസിൽ കണ്ടുകെട്ടിയ 200 കോടിയിലേറെ രൂപ ട്രഷറിയിലേക്ക് മാറ്റാൻ ഹെെക്കോടതി ഉത്തരവ്.
നിലവിൽ വിവിധ ബാങ്കുകളിൽ കറന്റ് നിക്ഷേപമായി കിടക്കുന്ന തുക തട്ടിപ്പിൽ ഇരകളായ നിക്ഷേപകർക്ക് ഉപകാരപ്പെടുന്നവിധം പലിശ ലഭിക്കുന്ന ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്.
രണ്ടാഴ്ചയ്ക്കകം ഇതിന് നടപടിയെടുക്കണമെന്നും ട്രഷറി ഡെപ്പോസിറ്റ് വിവരവും പലിശനിരക്കിന്റെ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നും ‘ബഡ്‌സ് ആക്ട്’ അതോറിറ്റിക്ക് നിർദേശം നൽകി.
ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നപ്പോഴാണ് പൊലീസ് കേസെടുക്കുന്നത്. പലരിൽനിന്ന് നിക്ഷേപമായി പണം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് കേസ്.
2019ലെ നിയന്ത്രിതമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്ന നിയമ(ബഡ്‌സ് ആക്ട്)പ്രകാരം ഹൈറിച്ചിന്റെ സ്വത്തുവകകൾ ജപ്തിചെയ്യുകയായിരുന്നു.