കൊച്ചി: താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിനെതിരെ സരിത എസ് നായര്‍ രംഗത്ത്.
ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ല ബാബുരാജെന്ന് സരിത അഭിപ്രായപ്പെട്ടു.
തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ത്തെന്നും സരിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തതെന്നും സരിതയുടെ കുറിപ്പില്‍ പറയുന്നു.
സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ 'അമ്മ' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം.
ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്.
ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന... ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാന്‍ ഉള്ളത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ചതിയന്‍ ബാബുരാജ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാന്‍ ആകില്ല എന്ന് തോന്നിപ്പോയി.
2018 ല്‍, അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു.
ആ പണം എനിക്ക് എത്തിച്ചു തരാതെ വകമാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീര്‍ത്തൂ ജപ്തി ഒഴിവാക്കി.
എന്നോട് മാത്രമാണോ എന്ന് ഞാന്‍ അന്വേഷിച്ചു..അല്ല... ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്.
ദുബായിലെ ഒരു വന്‍ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.
ഇദ്ദേഹം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ അറിയില്ല.
സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ.
സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയര്‍ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?
ഞാന്‍ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു.
പിന്നീട് പലര്‍ക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു... ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്... 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ഒരാളല്ല ഈ ബാബുരാജ്.