/sathyam/media/media_files/2025/08/22/pinarai-vijayan-2025-08-22-17-52-02.jpg)
കൊച്ചി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ ക്ഷാമബത്ത ഒരു വർഷം രണ്ട് ഗഡുക്കൾ വീതം കൊടുത്തു തീർക്കുമെന്ന മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാനുള്ള സമയക്രമം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.
ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഒരു മാസത്തിനകം സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ലഭിക്കാനുള്ളത് 2021 ജനുവരി മുതലുള്ള കുടിശിക.
ജീവനക്കാർക്ക് ലഭിക്കുവാനുള്ള ക്ഷാമബത്താ കുടിശ്ശിയുടെ 25% എങ്കിലും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാല ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷും ഭാരവാഹികളും ഫയൽ ചെയ്ത ഹർജിയിൽ വാദം കേൾക്കവയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സർക്കാർ അഭിഭാഷനോട് സമയക്രമം അറിയിക്കുവാൻ ആവശ്യപ്പെട്ടത്.
2021 ജനുവരി മുതലുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. സുപ്രീം കോടതി പശ്ചിമ ബംഗാളിൽ നിന്നുള്ള ജീവനക്കാരുടെ ഹർജിയിൽ, ലഭിക്കാനുള്ള ഡിഎയുടെ 25% എങ്കിലും അനുവദിക്കണമെന്ന് ഉത്തരവിട്ടതായും അത് കേരളത്തിൽ നടപ്പിലാക്കണമെന്നുമാണ് ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി നിയമസഭയ്ക്ക് നൽകിയ ഉറപ്പിൽ കൈക്കൊള്ളുന്ന നടപടികൾ കോടതിയെ അറിയിക്കാൻ സർക്കാരിന് ഒരു മാസം സമയം അനുവദിച്ചു. കേസിൽ സെപ്റ്റംബർ 22ന് തുടർവാദം കേൾക്കും.