/sathyam/media/media_files/2025/01/25/OLoblv6W7MSMkdUnmGcB.jpg)
കൊച്ചി: ചിട്ടി സംബന്ധമായ തർക്കങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയിൽ വരുമെന്ന എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ്റെ വിധി സംസ്ഥാന കമ്മീഷൻ ശരിവച്ചു.
സിവിൽ കോടതിയിൽ മാത്രമല്ല, ഉപഭോക്തൃ തർക്ക പരിഹാര കോടതികളിലും ചിട്ടി സംബന്ധമായ കേസുകൾ ഫയൽ ചെയ്യാമെന്നും, ഇത്തരം പരാതികൾ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിലനിൽക്കുമെന്നും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ നിലവിലുള്ള മറ്റ് നിയമങ്ങൾക്ക് പുറമെയുള്ള അധിക പരിഹാര മാർഗ്ഗമാണെന്നും ഉത്തരവിൽ ജില്ലാ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ഉത്തരവ് ചോദ്യം ചെയ്താണ് എറണാകുളത്തെ ചിട്ടി ഫണ്ട് കമ്പനി ഡയറക്ടർ സംസ്ഥാന കമ്മീഷനെ സമീപിച്ചത്. ഈ ഹർജി തള്ളിക്കൊണ്ടാണ് ജുഡീഷ്യൽ മെമ്പർ അജിത് കുമാർ ഡി, കെ. ആർ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
നായരമ്പലം സ്വദേശിയായ എം.എക്സ്. കുര്യച്ചൻ, എറണാകുളത്ത് പ്രവർത്തിക്കുന്ന ദി ട്രേഡിംഗ് ആൻഡ് ചിറ്റ് ഫണ്ട്സ് കമ്പനി ലിമിറ്റഡിനും, ഡയറക്ടർമാർക്കും എതിരെ നൽകിയ പരാതിയാണ് കേസിനാധാരം.
പരാതിക്കാരനും ഭാര്യയും കമ്പനിയിൽ ചേർന്ന മൂന്ന് ചിട്ടികളുടെ പ്രൈസ് തുക പലിശയ്ക്കായി അതേ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം നടത്തി.
2018 നവംബർ വരെ പലിശ ലഭിച്ചെങ്കിലും പിന്നീട് പലിശയോ മുതലോ നൽകുവാൻ കമ്പനി വിസമ്മതിച്ചു. ഇതേത്തുടർന്ന് ഉപഭോക്താവ് എറണാകുളം ജില്ലാ കമ്മിഷനിൽ പരാതി നൽകി.
ഈ തർക്കം ഒരു ഉപഭോക്തൃ തർക്കമല്ലെന്നും പൂർണ്ണമായും സിവിൽ സ്വഭാവമുള്ളതാണെന്നും അതിനാൽ ഉപഭോക്തൃ കമ്മീഷന് ഇത് പരിഗണിക്കാനാകില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, ഉപഭോക്താവിന് മറ്റ് നിയമപരമായ വഴികൾ തേടുന്നതിനൊപ്പം ഉപഭോക്തൃ കോടതികളെ സമീപിക്കാനും അവകാശമുണ്ട്.
ചിറ്റ് ഫണ്ട് ആക്ടിലെ സെക്ഷൻ 64(3) പ്രകാരം സിവിൽ കോടതികൾക്ക് ഇത്തരം കേസുകളിൽ വിലക്കുണ്ടെങ്കിലും, ഉപഭോക്തൃ കമ്മീഷനുകളെ സിവിൽ കോടതിയായി കണക്കാക്കാനാവില്ലെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്റെ മുൻകാല വിധി ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി.
ജില്ലാ കമ്മീഷന്റെ ഉത്തരവിൽ നിയമപരമായ പിഴവുകളൊന്നും ഇല്ലാത്തതിനാൽ റിവിഷൻ ഹർജി നിരസിക്കുകയാണെന്നു സംസ്ഥാന കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി