കൊച്ചി വിമാനത്താവളത്തിനു സമീപം ഒരു റെയില്‍വേ സ്റ്റേഷന്‍. 19 കോടി രൂപ ചെലവ്

കൊച്ചി വിമാനത്താവളത്തിനു സമീപം ഒരു റെയില്‍വേ സ്റ്റേഷന്‍ വരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. 

New Update
train 1

കൊച്ചി: കൊച്ചി വിമാനത്താവളത്തിനു സമീപം ഒരു റെയില്‍വേ സ്റ്റേഷന്‍ വരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. 

Advertisment

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്. ഇതിന് ഉടന്‍ അംഗീകാരമാകുന്നതോടെ കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.


ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാന്‍ എംപി ഈയിടെയും ലോക്‌സഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. പുതിയ രൂപരേഖയില്‍ സ്റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്. ട്രാക്കിനു സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമി ലഭ്യമാണ്.


അത്താണി ജംങ്ഷന്‍  എയര്‍പോര്‍ട്ട് റോഡിലെ മേല്‍പാലം കഴിഞ്ഞാകും പ്ലാറ്റ്‌ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകള്‍ നിര്‍ത്താനാകുന്ന 2 പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കും. 


2 വന്ദേഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും. പ്ലാറ്റ്‌ഫോമില്‍നിന്നു പുറത്തേക്കിറങ്ങുക റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വര നെടുവന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലേക്കാണ്.


മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്തും. ഈ റൂട്ടില്‍ ഇലക്ട്രിക് ബസ് ഏര്‍പ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതര്‍ (സിയാല്‍) റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്ന പേരാണു സ്റ്റേഷനു ശുപാര്‍ശ ചെയ്തിരിക്കുന്നത്.