കൊച്ചിയിൽ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ജോർജ് കുറ്റം സമ്മതിച്ചു

സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടില്‍ എത്തിയത്.

New Update
murder

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. 

Advertisment

കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.

രാവിലെ ഏഴ് മണിയോടെയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 

അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ ശരീരത്തിന്റെ പകുതി ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയില്‍ ജോര്‍ജിനെയും കണ്ടെത്തുകയായിരുന്നു.

victim

 ജോര്‍ജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോള്‍ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോള്‍ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോര്‍ജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. 

സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടില്‍ എത്തിയത്. 

വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയില്‍ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

കൊലപാതകം പുറത്തറിയാതിരിക്കാന്‍ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡില്‍ കൊണ്ടിടാനായിരുന്നു ജോര്‍ജ് പ്ലാന്‍ ചെയ്തത്. 

കയര്‍ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോര്‍ജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകര്‍മ സേനക്കാര്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം മതിലില്‍ ചാരി ഉറങ്ങുന്ന നിലയില്‍ ജോര്‍ജിനെ കണ്ടെത്തുകയുമായിരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Advertisment