/sathyam/media/media_files/2025/10/16/images-1280-x-960-px368-2025-10-16-14-37-31.jpg)
കൊല്ലം: കൊല്ലം പുനലൂരിൽ കാണാതായ വയോധികയെ വീടിനു സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മ(78) നെ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്.
രണ്ട് ദിവസത്തോളം വയോധിക കിണറ്റിനുള്ളിൽ കിടന്നതായി സംശയിക്കുന്നു. പുനലൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ നിന്നും പുറത്തെടുത്ത ലീലാമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ചികിത്സയ്ക്ക് വേണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയതിനുശേഷം തിരികെ ട്രെയിനിൽ ഇവർ പുനലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മകൾ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് കാണാനില്ല എന്ന വിവരം അറിയുന്നത്.
തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ റെയിൽവെ സ്റ്റേഷനിലെ സിസി ക്യാമറ പരിശോധിച്ചപ്പോൾ ട്രെയിൻ ഇറങ്ങി നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരുന്നു . നടത്തിയ അന്വേഷണത്തിൽ രണ്ടുദിവസം മുമ്പ് വീടിനു സമീപത്ത് വച്ച് ലീലാമ്മയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
തിരച്ചിലിൽ വീടിനു സമീപത്തു നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവർ പൊലീസും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്നും 200 മീറ്ററോളം താഴ്ഭാഗത്തായി ഉപയോഗശൂന്യമായ കിണറ്റിൽ ലീലാമ്മയെ കണ്ടെത്തുന്നത്.
പുനലൂർ പൊലീസിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എസ്.ശ്യാംകുമാർ,ഡ്രൈവർ മനോജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ്,മിഥുൻ,അരുൺ ജി. നാഥ്,എം.ആർ ശരത്,ആർ. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.