/sathyam/media/media_files/2026/01/06/kollam-cpm-office-2026-01-06-21-59-27.jpg)
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വി.കെ.അനിരുദ്ധനാണ് നേതൃത്വത്തോട് കലഹിച്ച് ഇറങ്ങിപ്പോയത്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇറങ്ങിപ്പോക്ക്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിന്നാണ് വികെ അനിരുദ്ധൻ ഇറങ്ങിപ്പോയത്.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശമാണ് അനിരുദ്ധനെ പ്രകോപിപ്പിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിലെ സിപിഎമ്മിൻ്റെ മേയർ സ്ഥാനാർഥിയായിരുന്നു അനിരുദ്ധൻ. പൊതുസമ്മതി ഇല്ലാത്തയാളെ മേയർ സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടിയതാണ് തിരിച്ചടിയായതെന്നാണ് സംസ്ഥാന സമിതിയുടെ റിപ്പോർട്ടിലെ പരാമർശം.
ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിന് ഇടയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അധികാരം ഉണ്ടായിരുന്ന കാലത്തല്ല താൻ സിപിഎമ്മിൽ അംഗമായതെന്നും അധികാര രാഷ്ട്രീയത്തിന് പിന്നാലെ ആയിരുന്നില്ല തൻ്റെ രാഷ്ട്രീയ പ്രവർത്തനവും എന്ന് പറഞ്ഞ് കൊണ്ട് വി.കെ.അനിരുദ്ധൻ നേതൃത്വത്തിന് നേരെ പൊട്ടിത്തെറിച്ചു.
ചുവരെഴുത്തും നാടകങ്ങളും കഥാപ്രസംഗവും ഒക്കെയാണ് തന്നെ മാർക്സിസ്റ്റ് പാർട്ടിയിലേക്ക് അടുപ്പിച്ചത്. നാടകങ്ങൾ കണ്ടും സാംബശിവൻെറ കഥാപ്രസംഗം കേട്ടുമാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത്.
പാർട്ടിയാണ് തനിക്ക് എല്ലാമെന്നും അതുകൊണ്ടാണ് പാർലമെൻ്ററി രാഷ്ട്രീയത്തേക്കാൾ കൂടുതൽ കാലം സംഘടനാ പ്രവർത്തനമാണ് താൻ നടത്തിയത്. പാർട്ടി നേതൃത്വം നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താൻ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും വി.കെ.അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ വികാരാധീനനായി പറഞ്ഞു.
ഇതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സാക്ഷിയാക്കികൊണ്ട് ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. നേതാക്കൾ ഇടപെട്ട് അനിരുദ്ധനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം അദ്ദേഹം വഴങ്ങിയില്ല.
കൊല്ലം കോർപ്പറേഷനിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരം പിടിച്ചത് സിപിഎമ്മിലെ വിഭാഗീയത മൂലമാണെന്ന് ആക്ഷേപമുണ്ട്.
മേയർ സ്ഥാനാർത്ഥിയായി പാർട്ടി വി.കെ അനിരുദ്ധനെ ഉയർത്തിക്കാട്ടിയെങ്കിലും രണ്ടുതവണ മേയറായിരുന്ന അഡ്വക്കേറ്റ് രാജേന്ദ്ര ബാബുവിനെ ഉളിയക്കോവിൽ വാർഡിൽ മത്സരിപ്പിച്ചിരുന്നു.
മുന്നണി ജയിച്ചാൽ പരിചയസമ്പന്നനായ രാജേന്ദ്ര ബാബു മേയർ ആയിരിക്കുമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ടായിരുന്നു. ഇതേത്തുടർന്ന് രാജേന്ദ്ര ബാബുവിനെ തോൽപ്പിക്കാൻ ശ്രമം നടന്നു.
പാർട്ടിയെ ആകെ ഞെട്ടിച്ചുകൊണ്ട് രാജേന്ദ്ര ബാബു ആദ്യം തന്നെ തോറ്റു. പിന്നാലെ വികെ അനിരുദ്ധൻ്റ വാർഡിലും പരാജയം സംഭവിച്ചു. ഇരുവരെയും അങ്ങോട്ടും ഇങ്ങോട്ടും വാരി തോൽപ്പിച്ചതാണെന്ന് സംശയമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us