/sathyam/media/media_files/2026/01/30/midhuns-home-2026-01-30-20-50-22.jpg)
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിനുള്ള വീട് ശനിയാഴ്ച കൈമാറും.
ശനി രാവിലെ ഒമ്പതിന് പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ എൻ ബാലഗോപാൽ താക്കോൽ കൈമാറ്റവും നിർവഹിക്കും.
സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി മിഥുന്റെ ആഗ്രഹം പോലെ വീടു നിർമിച്ചുനൽകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്‌ഇബി 10 ലക്ഷവും കെഎസ്‌ടിഎ 11 ലക്ഷം രൂപയും കുടുംബത്തിന് ആശ്വാസമായി കൈമാറി. സ്‌കൂൾ മാനേജ്‌മെന്റും 10 ലക്ഷം രൂപ നൽകി.
1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള 20 ലക്ഷം രൂപ ചെലവ് വന്ന വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കല്ലിട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷനായിരുന്നു വീടുനിർമാണത്തിന്റെ ചുമതല.
മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
ആറു മാസത്തിനുള്ളിൽ വീട് നിർമിച്ചുനൽകാൻ കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബിൽഡേഴ്‌സിനായിരുന്നു നിർമാണ കരാർ നൽകിയത്. അഞ്ചുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us