ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു

New Update
2136804-mno.webp

കൊല്ലം: ഒായൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. ഫോറൻസിക് സംഘവും ഇവിടെയുണ്ട്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രിയിൽ കുട്ടിയെ താമസിപ്പിച്ചതും ഈ വീട്ടിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും ഈ വീട്ടിലാണുള്ളത്. തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്.

Advertisment

അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കേന്ദ്രീകരിച്ചുള്ള വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഗേറ്റടക്കം പൂട്ടിയാണ് വിശദമായ പരിശോധന. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.

ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്.ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി പോയ മറ്റിടങ്ങളിലേക്കും കൊണ്ടുപോവുമെന്നാണ് വിവരം. തുടർന്ന് പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തുമുൾപ്പെടെ ഇതിനു ശേഷം തെളിവെടുപ്പ്‌ നടത്തും

Advertisment