/sathyam/media/media_files/2024/11/01/lzIg4wsoTNytKynzBnCX.webp)
കൊല്ലം: കൊല്ലത്ത് പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ഷെമീർ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണിയാൾ. സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ഷെമീർ അലി പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങളും കൈക്കലാക്കി.
എന്നാൽ പരാതിക്കാരിയുടെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഷെമീർ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി.
രാമനാട്ടുകരയിൽ നിന്നാണ് ഷെമീറിനെ അഞ്ചൽ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുപ്പത്തോളം കുട്ടികളെ ഷെമീർ സമാന രീതിയിൽ ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.