കൊല്ലം: എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയില്‍ നിര്‍ദ്ദേശിച്ചു.
സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനപരിശോധിക്കും.
ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നവകേരളത്തിനായുള്ള പുതുവഴി നയരേഖ നിര്‍ദ്ദേശിക്കുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള രേഖയിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം.
വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം.
വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.