കൊല്ലം: സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങളോട് മോശമായി പെരുമാറിയെന്നും മര്യാദയില്ലാത്ത രീതിയിൽ കൈകാര്യം ചെയ്തെന്നുമുളള പരാതി തീർക്കാൻ മാധ്യമ പ്രവർത്തർക്ക് ഉച്ചവിരുന്ന് നൽകി സി.പി.എം.
സംസ്ഥാന സമ്മേളനത്തിൻെറ മുഖ്യ നടത്തിപ്പുകാരനായ ധനമമന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുത്തുകൊണ്ടാണ് ചിന്നക്കടയിലെ മുന്തിയ ഹോട്ടലിൽ വെച്ച് മാധ്യമ പ്രവർത്തർക്കായി വിഭവ സമൃദ്ധമായ ഉച്ചവിരുന്ന് നൽകിയത്.
സംസ്ഥാന സമ്മേളനം നടന്ന മാർച്ച് 6 മുതൽ 9 വരെയുളള ദിവസങ്ങളിൽ മാധ്യമങ്ങളെ സമ്മേളനം നടക്കുന്ന ടൗൺ ഹാളിൻെറ പരിസരത്ത് ഒരുക്കിയ മീഡിയാ സെൻററിൽ പ്രവേശിപ്പിക്കാൻപോലും സി.പി.എം ജില്ലാ നേതൃത്വം തയാറായിരുന്നില്ല.
പുറത്ത് കനത്ത വെയിലായതിനാൽ മീഡിയാ സെൻററിൽ കയറി ഇരിക്കാനെത്തിയ മാധ്യമ പ്രവർത്തകരെ അകത്ത് കയറ്റാൻ റെഡ് വളൻറിയർമാർ തയാറായിരുന്നില്ല. അകത്ത് കയറ്റിയശേഷം ചിലരെ ഇറക്കി വിടുകയും ചെയ്തിരുന്നു.
പ്രതിനിധി സമ്മേളനത്തിൻെറ ഉൽഘാടന ദിവസം ഹാളിലെ തിക്കും തിരക്കും മൂലം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ സീറ്റ് പോലും നൽകിയില്ല. സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും മാധ്യമ പ്രവർത്തകരെ അവിടേക്ക് പ്രവേശിക്കാൻ പോലും തയ്യാറായിരുന്നില്ല.
സമ്മേളനത്തിൻെറ അവസാന ദിവസമാണ് മാധ്യമങ്ങൾക്ക് ഏറ്റവും പ്രയാസം നേരിട്ടതായി പരാതി ഉയർന്നത്. നട്ടുച്ചക്ക് സംസ്ഥാന സമ്മേളനത്തിൻെറ സമാപന സമ്മേളനം റിപോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് കൊടും വെയിലിൽ ഏറെ നേരം മീഡിയാ സെൻററിന് പുറത്തുളള റോഡിൽ നിൽക്കേണ്ടി വന്നു.
ആദ്യം അകത്തേക്ക് കയറ്റിയ മാധ്യമ പ്രവർത്തകരെ പിന്നീട് തിരിച്ചിറക്കുകയും ചെയ്തു. അകത്ത് കയറ്റിയ ശേഷവും മാധ്യമ പ്രവർത്തകർക്ക് അപമാനം നേരിട്ടതായി പരാതിയുണ്ട്. സാർവദേശിയ ഗാനം പാടി സമ്മേളനം പര്യവസാനിച്ചാൽ ഉടൻ പുതിയ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം നടത്തുന്നതാണ് രീതി. എന്നാൽ കൊല്ലത്ത് അതുപാലിച്ചില്ല.
/sathyam/media/media_files/2025/03/28/dcNB1cRb2w8cWgS5HFv5.jpg)
ഉച്ചക്ക് രണ്ട് മണിയോടെ സമ്മേളനം തീർന്നെങ്കിലും പത്രസമ്മേളനം നടത്താതെ ഭക്ഷണം കഴിക്കാൻ പോയി. എം.വി.ഗോവിന്ദൻ ഭക്ഷണം കഴിച്ച് മടങ്ങിവരുന്നവരെ മാധ്യമ പ്രവർത്തകർക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു. ഇതിൽ കൊല്ലത്തെ മാധ്യമ പ്രവർത്തകർ മാധ്യമ ചുമതലയുളള നേതാക്കളെയും മറ്റുളളവരെയും അതൃപ്തി അറിയിച്ചിരുന്നു.
അത് സ്വാഗത സംഘം ചെയർമാനായ കെ.എൻ.ബാലഗോപാലും അറിയാനിടയായി. ഇതോടെയാണ് മാധ്യമ പ്രവർത്തകരെ അനുനയിക്കാൻ ഉച്ചവിരുന്ന് നൽകാൻ നിശ്ചയിച്ചത്.
ഇന്നലെയാണ് ഉച്ചവിരുന്ന് നടത്തുന്നതായി കൊല്ലത്തെ മാധ്യമ പ്രവർത്തകർക്ക് ഉച്ച വിരുന്നിലേക്കുളള ക്ഷണം വാട്സാപ്പ് സന്ദേശമായി ലഭിച്ചത്.
''പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, കൊല്ലത്ത് നടന്ന സിപിഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ മികച്ച വിജയത്തെ തുടർന്ന് സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ, ജനറൽ കൺവീനർ എസ്. സുദേവൻ എന്നിവർ ഹോട്ടൽ നാണിയിൽ നാളെ (വെള്ളി) പകൽ 12ന് മാധ്യമ പ്രവർത്തകരെ കാണുന്നു. എല്ലാ മാധ്യമ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു " ഇതാണ് മാധ്യമ പ്രവർത്തകർക്ക് ലഭിച്ച സന്ദേശം.
ഉച്ചവിരുന്നും ഉപഹാരങ്ങളും നൽകി മാധ്യമങ്ങളുടെ പരാതി തീർക്കാമെന്ന പ്രതീക്ഷയിലാണ് വിരുന്ന് സംഘടിപ്പിച്ചത്. എന്നാല്‍ മനോരമ, ട്വെന്‍റി ഫോര്‍ ഉള്‍പ്പെടെയുള്ള ചില പ്രധാന മാധ്യമങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നു.