കൊല്ലം: പഠനമികവുളള കേരളീയരായ വിദ്യാർത്ഥികൾക്കായുളള രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.
ഡോ.രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണപത്രം ഒപ്പുവച്ചു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാർ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ എന്നിവരും സന്നിഹിതരായിരുന്നു.
ഹയർസെക്കൻഡറി തലത്തിൽ 1100 വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (ഒന്നേകാൽ ലക്ഷം രൂപ വിതം) 200 വിദ്യാർത്ഥികൾക്കും ഉൾപ്പെടെ 1500 പേർക്കാണ് ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും നീക്കിവച്ചിട്ടുണ്ട്.
മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കുമാകും സ്‌കോളർഷിപ്പിന് അർഹത.
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴിയാണ് രവി പിളള ഫൗണ്ടേഷൻ രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കോളർഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇൻഫർമേഷൻ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളർഷിപ്പ് പോർട്ടൽ വഴി 2025 ജൂലൈയിൽ ആരംഭിക്കും.
2025 സെപ്റ്റംബറിൽ സ്‌കോളർഷിപ്പ് തുക കൈമാറും. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതൽ 50 വർഷത്തേയ്ക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവർഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.