കൊട്ടാരക്കര: കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളജിൽ 2024 ൽ നടത്തിയ ഓഫീസ് അസിസ്റ്റൻറ് നിയമനത്തിന് തയാറാക്കപ്പെട്ട റാങ്ക് ലിസ്റ്റ് നിശ്ചിത നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ.
ഓരോ ഉദ്യോഗാർത്ഥിക്കും അഭിമുഖത്തിലെ ഓരോ ഏരിയയിലും സെഗ്‌മെൻറിലും ലഭിച്ച മാർക്കുകളുടെ വിഭജിത വിശദാംശവും ഇനം തിരിച്ച മാർക്കുകളും വ്യക്തമാക്കാത്ത അധികൃത നടപടി തെറ്റാണ്.
ഈ ലിസ്റ്റിൽ നിന്ന് നടത്തിയ നിയമനങ്ങൾ റദ്ദാക്കി ചട്ടപ്രകാരം നിയമനം നടത്തണമെന്ന ഹരജി കക്ഷികളുടെ ആവശ്യത്തെ മാനിക്കുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിൽ പറയുന്നു.
ഇല്ലാത്ത സ്കോർ ഷീറ്റും ഇനം തിരിച്ച കണക്കും ഉണ്ടെന്ന് കമ്മിഷനോടു പറയുകയും അവ ഹരജി കക്ഷിക്ക് നല്കാതെ നല്കിയെന്ന് എഴുതി അറിയിക്കുകയും ചെയ്ത കോളജിലെ വിവരാധികാരി റിനു സാം ആർടിഐ നിയമം വകുപ്പ് ഏഴ് ലംഘിച്ചു.
കമ്മിഷനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയും കമ്മിഷൻറെ ഉത്തരവിനെ ദുർവ്യഖ്യാനിക്കുകയും ചെയ്തു. വിവരങ്ങൾ ഹരജി കക്ഷികൾക്ക് നല്കുന്നതിന് നിരന്തരം തടസ്സം നിന്നു എന്നീ കുറ്റങ്ങൾക്ക് വകുപ്പ് 20(1), 20(2) എന്നിവ പ്രകാരം വിവരാധികാരിയെ ശിക്ഷിക്കാനായി കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നല്കി.
ഇതിനുള്ള വിശദീകരണം ജൂൺ 23 നകം സമർപ്പിക്കണമെന്നും ജൂൺ 26 ന് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണമെന്നും ഉത്തരവുണ്ട്.