കൊല്ലം:ഷാർജയിൽ കൊല്ലം സ്വദേശിനി മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃപീഡനമെന്ന് പരാതി.
ഭർത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരിൽ നിന്നും നേരിട്ട പീഡനത്തെ കുറിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും പുറത്തുവന്നു.
കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയെയും മകള്‍ വൈഭവിയെയുമാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിധീഷ് വിവാഹം കഴിക്കുന്നത്.
അതിന് പിന്നാലെ ഭർതൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം.
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും പട്ടിയെപോലെ തല്ലിയിട്ടുണ്ടെന്നും ആഹാരം തന്നില്ലെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
'ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും.
ഏഴുമാസം ഗർഭിണിയായിരിക്കെ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു.
കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഭർത്താവ് നിതീഷിന്റെ അച്ഛൻ എന്നോട് മോശമായി പെരുമാറിയെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഒരുപാട് കാശുള്ളവരാണ്.
എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. എല്ലാവർക്കും എല്ലാമറിയാം.
ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി'-കുറിപ്പിൽ പറയുന്നു.