കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി.
മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും ലൈന്‍ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു.
സ്‌കൂളില്‍ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും.
കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.
അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.
വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.