പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.
ഹിറ്റാച്ചിക്കുള്ളിലകപ്പെട്ട ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിൽനിന്ന് ലോങ് ബൂം എസ്കവേറ്റർ എത്തിച്ച് രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബിയിൽ സഹായി ആയിരുന്ന ഒഡീഷ കാൺധമാല് ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിന്റെ ഉള്ളിലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തിൽപെട്ടത്. മലമുകളിൽനിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിച്ചു.