മാനസികമായി തളര്‍ന്നു നില്‍ക്കുന്ന സ്ത്രീകളോട് അടുത്ത് ബന്ധം സ്ഥാപിക്കും. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്യും. ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടും ഗര്‍ഭം ധിരിച്ചാല്‍ നശിപ്പിക്കാന്‍ ശ്രമിക്കും. രാഹുലിന്റെ സ്വഭാവ സവിശേഷത സെക്ഷ്വല്‍ പ്രെഡേറ്ററിന്റേത്

New Update
rahul

കോട്ടയം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാതോടെ മൂന്നു പരാതികളിലും ഉള്ള സമാനതകള്‍ ഉയര്‍ത്തുന്നത് ഗുരുതര ആശങ്കയാണ്. രാഹുലിന്റെ സ്വഭാവ സവിശേഷത സെക്ഷ്വല്‍ പ്രെഡേറ്ററിന്റേതാണെന്നു മാനസികാരോഗ്യ വിദഗ്ധര്‍ പോലും പറയുന്നു. മാനസികമായി തളര്‍ന്നു നില്‍ക്കുന്ന സ്ത്രീകളോട് അടുത്ത് ബന്ധം സ്ഥാപിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്.

Advertisment

പിന്നീട് പ്രണയം നടിച്ചു വിവാഹ വാഗ്ദാനം ചെയ്യും. ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു  ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടും. ഇര തന്റെ കെണിയില്‍ വീണു ഗര്‍ഭം ധിരിച്ചാല്‍ നശിപ്പിക്കാന്‍ ആവശ്യപ്പെടും. രാഹുലിനെതിരായ ഒന്നും മൂന്നും പരാതികളില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടന്നു എന്നു വ്യക്തമാണ്.

കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ടു ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാണെന്നു മനസിലാക്കിയ ശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും അശാസ്ത്രീയമായി ഗര്‍ഭഛിദ്രം നടത്തിയതുമാണ് രാഹുലിനെതിരെയുള്ള മുന്‍കേസുകള്‍. മൂന്ന് കേസുകളാണ് നിലവില്‍ രാഹുലിനെതിരെയുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതിയും രണ്ടാം കേസില്‍ വിചാരണക്കോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കി.

മൂന്നാം പരാതിയിലാണ് രാഹുല്‍ അറസ്റ്റിലാകുന്നത്. പിടിയിലായ പരാതിയിലുളളത് പീഡനത്തിന്റെയും ശാരീരികമായ ആക്രമണങ്ങളുടെയും ഗുരുതരമായ വെളിപ്പെടുത്തലുകളും. ക്രൂരമായ അനുഭവങ്ങളാണ് രാഹുലില്‍ നിന്ന് നേരിട്ടതെന്ന് അതിജീവിത പറയുന്നു.

മുന്‍ കേസുകളിലെന്നപോലെ സമാനമായ രീതിയില്‍ തന്നെയാണ് രാഹുല്‍ അതിജീവിതയെ സമീപിച്ചത്. യുവതിയുമായി പരിചയത്തിലായ ശേഷം വിവാഹ വാഗ്ദാനം നല്‍കി. റസ്റ്റോറന്റില്‍ വച്ച് കാണാമെന്ന് യുവതി പറഞ്ഞെങ്കിലും യുവതിയെക്കൊണ്ട് ഹോട്ടലില്‍ മുറി ബുക്ക് ചെയ്യിച്ചു.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ റൂമില്‍വച്ച് കടന്നുപിടിച്ചെന്നും ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്രൂരമായ ലൈംഗിക പീഡനമാണ് നേരിട്ടത്. മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹമാസകലം മുറിവുണ്ടാക്കുകയും ചെയ്തു.

കുഞ്ഞ് വേണമെന്നും ഗര്‍ഭിണിയാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കുഞ്ഞുണ്ടായാല്‍ പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് രാഹുല്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് രാഹുലിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായെന്നും മാനസികമായി പീഡിപ്പിച്ചതായും യുവതി പറയുന്നു. പിന്നാലെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

പിന്നീട് വീണ്ടും അടുക്കാന്‍ ശ്രമിച്ചു. തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തതായും യുവതി പറയുന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടതായും സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയുണ്ട്. പരാതിയുമായി പോയാല്‍ കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭീഷണി മുഴക്കിയതായും അതിജീവിത വ്യക്തമാക്കുന്നു. തനിക്ക് സംസാരിക്കാന്‍ സമയമില്ലെന്നും ഫെന്നിയോട് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതായും പറയുന്നു.

Advertisment