കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലം മാസങ്ങള്‍ നീണ്ട പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം. വിജയത്തിന്റെ രസതന്ത്രം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കാന്‍ യു.ഡി.എഫ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ യു.ഡി.എഫ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.
മാസങ്ങള്‍ക്കു മുന്‍പുള്ള മുന്നൊരുക്കം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ വേഗം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഈ മൂന്നു ഘടകങ്ങള്‍ ചേര്‍ത്താണു യു.ഡി.എഫ് പ്രചാരണത്തിന്റെ പദ്ധതി വി.ഡി. സതീശന്‍ തയാറാക്കിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റുകള്‍ക്കു മുകളില്‍ വിജയം എന്ന ലക്ഷ്യത്തിനു തുടക്കമിടാന്‍ കൂടിയാണു പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് ചിട്ടപ്പെടുത്തിയത്.
പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുന്നേ അവലോകന യോഗങ്ങള്‍ ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. മാസങ്ങള്‍ക്കു മുന്‍പേ എല്ലാ ബൂത്തു കമ്മിറ്റികളും സജീവമാണെന്ന് ഉറപ്പു വരുത്തി.
ഇക്കാലയളവില്‍ എണ്ണായിരത്തോളം വോട്ടുകള്‍ യു.ഡി.എഫ് പുതുതായി ചേര്‍ത്തു. നാനൂറില്‍ അധികം കുടുംബ യോഗങ്ങള്‍ ചേര്‍ന്നു. പൊതുയോഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനു പകരം പര്യടനത്തിന്റെ ഭാഗമായുള്ള മണ്ഡലം തല പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു.
വോട്ടര്‍ പട്ടിക സൂഷ്മമായി പരിശോധിച്ചു. രാജ്യത്തിനു പുറത്തും കേരളത്തിനു പുറത്തുമുള്ള 4300 വോട്ടര്‍മാരുടെ പട്ടികയുണ്ടാക്കി. അവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളും യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടായി. ഇതില്‍ 70 ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്തതായണു യു.ഡി.എഫ്. വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും സ്ഥാനാര്‍ഥി പര്യടനം കുടുംബയോഗങ്ങള്‍ എന്നിവ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനൊപ്പം പ്രധാന നേതാക്കളുടെ മണ്ഡല തല യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശനം നടത്തി പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു.
സര്‍ക്കാരിന്റെ പൊള്ളത്തരം പ്രചാരണത്തിലുടനീളം തുറന്നുകാട്ടാന്‍ യു.ഡി.എഫിന് സാധിച്ചു. സര്‍ക്കാര്‍ കോളജ്, നിലമ്പൂര്‍ ബൈപാസ്, വന്യജീവി ശല്യം എന്നിവ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കി. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ സംഗമം സംഘടിപ്പിച്ചു.
കവളപ്പാറ ദുരന്തത്തിന് ഇരകളായവരെ സര്‍ക്കാര്‍ അവഗണിച്ചതു ചര്‍ച്ചയാക്കി. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദം ഫലപ്രദമായി പൊളിച്ചു. പെന്‍ഷന്‍ ലഭിക്കാത്തവരുടെ സംഗമം സംഘടിപ്പിച്ചു.
വഴിക്കടവില്‍ അനന്തുവിന്റെ മരണത്തില്‍ ഗൂഡാലോചന ആരോപിച്ച വനം മന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ദുഷ്ടലാക്കും ആത്മാര്‍ഥതയില്ലായ്മയും തുറന്നുകാട്ടി വിപുലമായ പ്രചാരണം നടത്തി. തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യാനും ഇടത് അനുകൂല മാധ്യമങ്ങളുടെ കെണിയില്‍ വീഴാതിരിക്കാനും യു.ഡി.എഫിനു സാധിച്ചു.
ഫലപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കണ്ട വി.ഡി. സതീശന്‍ സര്‍ക്കാരിനെ ജനം എത്രമാത്രം എതിര്‍ക്കുന്നു എന്നതിന്റെ ആഴം വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി. മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം നിലമ്പൂര്‍ പിടിക്കുക യുഡിഎഫിന് എളുപ്പമായിരുന്നില്ല.
2011ല്‍ ആര്യാടന്‍ മുഹമ്മദ് 5500 വോട്ടിനാണ് വിജയിച്ചത്. 2016ലും 2021ലും തോറ്റു. ഇപ്പോള്‍ അതിന്റെ പലിശയടക്കം നല്‍കി ജനം മണ്ഡലത്തെ തിരിച്ചു നല്‍കിയിരിക്കുകയാണെന്നും 2026ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനു വേണ്ട ഇന്ധനമാണു നിലമ്പൂര്‍ ജനത നല്‍കിയതെന്നുമാണ് സതീശന്‍ പറഞ്ഞത്.
നിലമ്പൂരില്‍ തന്റെ തന്ത്രങ്ങളുടെ പരീക്ഷണശാലകൂടിയാക്കുകയായിരുന്നു വി.ഡി. സതീശന്‍ എന്ന് ഇതിലൂടെ വ്യക്തമാണ്.