/sathyam/media/media_files/2025/09/09/canaby-seased-from-apanchira-2025-09-09-17-24-49.jpg)
കടുത്തുരുത്തി: ആപ്പാഞ്ചിറയില്‍ വീടിനുള്ളില്‍ രണ്ടു ചാക്കുകളിലായി സൂക്ഷിച്ച 15 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ആപ്പാഞ്ചിറ സ്വദേശിയാണ് കുട്ടി. 15 ലക്ഷത്തോളം വില വരുന്ന 15.200 കിലോ കഞ്ചാവ് കോട്ടയം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വൈക്കം അപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷനു പിന്നിലുള്ള വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തി ആകാത്ത കുട്ടി കഞ്ചാവ്കച്ചവടം നടത്തുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
ഇന്നലെ കഞ്ചാവിന്റെ ഇടപാട് നടക്കാന്‍ സാധ്യത ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സ്‌ക്വാഡ് സ്ഥലത്ത് നീരീക്ഷണം നടത്തിയിരുന്നു. പിന്നീട് കച്ചവടം നടക്കുന്നുണ്ടെന്ന് ഉറപ്പായതോടെ സ്‌ക്വാഡ് സംഘം വീട്ടില്‍ എത്തുകയും മുറി തുറന്നു പരിശോധക്കുകയായിരുന്നു.
കട്ടിലിന്റെ അടിയില്‍ നിന്നും 2 ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ ആയിരുന്നു 15 കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ ആണ് എക്സൈസ് സംഘം അതിവിദഗ്ദ്ധമായി അന്വേഷണം നടത്തിയാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കുട്ടിക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കുട്ടി രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം.