ജി.എസ്.ടിയിലെ കുറവ് ഭക്ഷണത്തിലും വരുമോ?. ആശവേണ്ട.. കുറയില്ല. ഹോട്ടൽ ഭക്ഷണത്തിന് ഉയര്‍ന്ന വില തന്നെ

ഇന്ത്യന്‍ ബ്രെഡ് എന്ന വിഭാഗത്തില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം

New Update
1001271551

കോട്ടയം: സാധാരണക്കാരുടെ കീശകാലിയാക്കുന്നതില്‍ വലിയ പങ്ക് ഹോട്ടലുകള്‍ക്കാണുള്ളത്.

Advertisment

ഭക്ഷണ സാധനങ്ങളുടെ ഉയര്‍ന്ന വിലയാണു കാരണം. 

ദിവസേവന പുറത്തു നിന്നു ഭക്ഷണം കഴിക്കേണ്ടി വരുന്ന തൊഴിലാളികള്‍ ശമ്പളത്തിന്റെ നല്ലൊരു ശതമാനം ഭക്ഷണത്തിനായി നീക്കിവെക്കേണ്ടി വരുന്നുണ്ട്.

പൊറോട്ട 12, ചായ 13-15, കാപ്പി 20, ബിരിയാണി 140-160, മസാലദോശ 80,  പൂരി(മൂന്നു പൂരിയും കറിയും) 80, നെയ്‌റോസ്റ്റ്110, ഊണ് 80, എന്നിങ്ങനെയാണ് സാധാരണക്കാര്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ വില.

 ജി.എസ്ടിക്കു പുറമേയാണിത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ജി.എസ്.ടി ചേര്‍ത്തുള്ള വിലയാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വിലയില്‍ വിലിയ കുറവ് വരില്ല.

 അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വര്‍ധനവാണ് തങ്ങള്‍ക്കു തിരിച്ചടിയെന്നു പറഞ്ഞാണ് ഹോട്ടലുകളും കേറ്ററിങ് യൂണിറ്റുകളും വില വര്‍ധിപ്പിച്ചത്.

എന്നാല്‍, വില കുറയുമ്പോള്‍ ആനുപാതികമായ കുറവ് വരുത്താന്‍ ഇക്കൂട്ടര്‍ തയാറല്ല.

കെട്ടിട വാടക, തൊഴിലാളികളുടെ കൂലി, വൈദ്യുതി വാട്ടര്‍ ബില്ലുകള്‍ എല്ലാം പറഞ്ഞു ഭക്ഷണത്തിന്റെ വില ഉയര്‍ന്നു തന്നെ നില നിര്‍ത്തുകയും ചെയ്യും.

 ചെറു കടികള്‍ക്കും ഉയര്‍ന്ന വില നല്‍കണം. വെജിറ്റേറിയൻ ഹോട്ടലുകളാണ് കൊള്ള വില ഈടാക്കുന്നതിൽ മുന്നിൽ.

ഊണിന് 120 മുതൽ 200 രൂപ വരെയാണ് ഇക്കൂട്ടർ ഈടാക്കുന്നത്. മറ്റു വിഭവങ്ങൾക്കും ഉയർന്ന വില തന്നെ.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്‌കാരങ്ങളില്‍ നെയ്യ്, പനീര്‍, ബട്ടര്‍, തുടങ്ങിയവയ്ക്കു വില കുറച്ചിരുന്നു.

 5ശതമാനമായാണ് കുറച്ചത്. ഇതോടെ മില്‍മയുടെ ഉള്‍പ്പടെയുള്ള നെയ്ക്കു വില കുറഞ്ഞു.

 പക്ഷേ, നെയ്ക്കു വില കൂടിയെന്നു പറഞ്ഞു കൂട്ടിയ നെയ്‌റോസ്റ്റ് വില കുറഞ്ഞില്ല. സമാന അവസ്ഥയാണ് പല ഭക്ഷണങ്ങള്‍ക്കും.

പൊറോട്ടയ്ക്ക് 18 ശതമാനമുണ്ടായിരുന്ന ജി.എസ്.ടി ആണ് ഒഴിവാക്കിയത്. ഇതു ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍, ഹോട്ടലുകള്‍ വില കുറച്ചില്ല. നേരത്തെ നല്‍കിയിരുന്ന അതേ വില തന്നെ പൊറോട്ടയ്ക്ക് നല്‍കി ഇനിയും കഴിക്കേണ്ടി വരും.

പാക്കറ്റുകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്കും ചപ്പാത്തിക്കുമാണ് ജിഎസ്ടി ഒഴിവാക്കിയതെന്നു ഹോട്ടലുകള്‍ വിശദീകരിച്ചത്.  

ഇന്ത്യന്‍ ബ്രെഡ് എന്ന വിഭാഗത്തില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം. എന്നാൽ ഇവ കൊണ്ടു നിർമ്മിക്കുന്ന പലഹാരങ്ങൾക്കു വില കുറഞ്ഞില്ല.

Advertisment