/sathyam/media/media_files/2025/09/30/mar-clemis-bava-narendra-modi-mar-rafel-thattil-2025-09-30-14-23-51.jpg)
കോട്ടയം: ക്രൈസ്തവ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ചര്‍ച്ച് ബില്‍ തയാറെന്നു പ്രചരിപ്പിച്ചു ക്രൈസ്തവര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാന്‍ ഗൂഡ നീക്കം.
സംഭവത്തിലെ അപകടം മണത്ത ഉടൻ രാഷ്ട്രീയ മുതലെടുപ്പുകള്‍ അവസാനിപ്പിക്കാന്‍ നിയമ നടപടിക്കു രംഗത്തിറങ്ങി ബി.ജെ.പിയും.
ക്രൈസ്തവ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ചര്‍ച്ച് ബില്‍ തയാറെന്ന തലക്കെട്ടോടെ സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന വാര്‍ത്തയ്‌ക്കെയിരെയാണ് നിയമ നടപടിക്കു ബി.ജെ.പി ഒരുങ്ങുന്നത്.
കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ക്രൈസ്തവ സഭകൾക്കെതിരാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടിയാണു ബി.ജെ.പി മുന്നിട്ടിറങ്ങുന്നത്.
കേന്ദ്ര സർക്കാർ വഖഫ് ബോര്‍ഡ് ഭേദഗതി നിലവില്‍ വന്നതിന്നു പിന്നാലെ അടുത്തതു കത്തോലിക്കാ സഭയുടെ ഭൂസ്വത്തുക്കളായിരിക്കും.. ഇതിനുള്ള ചര്‍ച്ച് ബില്‍ അണിയറയില്‍ തയാറെന്ന പ്രചാരണം വ്യാപകമായിരുന്നു.
ഇടതു ഹാന്‍ഡിലുകളായിരുന്നു പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. ഇതിനിടെയാണ് ഒരു പടികൂടി കടന്നു 'ക്രൈസ്തവ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ചര്‍ച്ച് ബില്‍ തയാറെന്നു' സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ വാര്‍ത്ത വന്നത്.
ഇത് ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കു വഴിവെച്ചിരുന്നു. ബി.ജെ.പിക്കെതിരെ അടുത്ത തെരഞ്ഞെടുപ്പുകളിൽ പ്രചാരണായുധം കൂടിയായാണ് ഇടത് പക്ഷം ഇത്തരം വിഷയങ്ങളെ കണ്ടിട്ടുള്ളത്.
ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ അവസാനിപ്പിക്കാന്‍ കൂടിയാണ് ബി.ജെ.പി നിയമ നടപടിക്കു തയാറെടുക്കുന്നത്.
നടപടികളുടെ ഭാഗമായി ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്ണദാസ് പി. നായര്‍ മുഖേനയാണ് ജനയുഗത്തിനെതിരായി ബി.ജെ.പി വക്കീല്‍ നോട്ടീസ് അയച്ചത്.
സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനും, ബിജെപിയുടെ അജണ്ടയാണ് ചര്‍ച്ച് ബില്‍ എന്ന് പ്രചരണം നടത്തിയതിനും എതിരെയാണ് നിയമനടപടിയെന്നു ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയാണ് ഇടതനുകൂല മാധ്യമമായ ജനയുഗം ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ട ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
സമൂഹത്തെ വേര്‍തിരിച്ച് അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ എന്നും ബിജെപി കരുതുന്നു.
ഇത് ക്രിമിനല്‍ കുറ്റവും, ഒപ്പം മാനനഷ്ട കേസ് കൂടിയാണ്. വാര്‍ത്ത പിന്‍വലിച്ചു ക്ഷമ പറയാന്‍ ജനയുഗം തയ്യാറായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം എന്നും വക്കീല്‍ നോട്ടീസ് വഴി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെ ചര്‍ച്ച് ആക്ട് ബില്‍ മാത്രമല്ല, ചര്‍ച്ച് ബോര്‍ഡ് വരെ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്നും പ്രചാരണങ്ങള്‍ നടന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇതിന്റെ ചര്‍ച്ചകളും പഠനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ചര്‍ച്ച് ആക്ട് ഇടവകകളുടെ സ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിക്കുന്നതിനെക്കുറിച്ച് മാത്രം വ്യവസ്ഥ ചെയ്യുന്ന ഒന്നാണ്.
ആ സ്വത്തുക്കള്‍ക്ക് പുറമെ രൂപതകള്‍ക്ക് കോണ്‍ഗ്രിഗേഷനുകള്‍ക്ക് അല്ലെങ്കില്‍ മറ്റ് സംവിധാനങ്ങള്‍ക്ക് അനവധി സ്വത്തുക്കളുണ്ട്. ഇടവകകളുടെ സ്വത്തുക്കള്‍ വളരെ പരിമിതമാണ്. ബാക്കി സ്വത്തുക്കളും കൂടി അകത്തേക്ക് കൊണ്ടുവരണമെങ്കില്‍ ഒരു ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കണം.
അങ്ങനെയൊരു ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കിയാല്‍ ആ ചര്‍ച്ച് ബോര്‍ഡിനകത്ത് അത് സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡാണെങ്കില്‍ ഇപ്പോള്‍ വഖഫ് ബോര്‍ഡിനകത്ത് അമുസ്‌ലിംകളെ ബോര്‍ഡിനകത്ത് വയ്ക്കണമെന്ന് പറഞ്ഞതുപോലെ ആ ചര്‍ച്ച് ബോര്‍ഡില്‍ ഇവര്‍ക്ക് ആളുകളെ വയ്ക്കാമെന്നെല്ലാമായിരുന്നു കുപ്രചാരണങ്ങള്‍.
നിയമ നടപടികൾ ആരംഭിച്ചതോടെ ഇത്തരം വ്യാജ പ്രചാരണങ്ങൾ അവസാനിക്കും എന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു.