/sathyam/media/media_files/2025/10/03/ksrtc-2025-10-03-12-40-41.jpg)
കോട്ടയം: ജോലിക്കു വരുംവഴി കഴിഞ്ഞമാസം 25ന് കുഴഞ്ഞുവീണു മരിച്ച കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ഡ്രൈവറുടെ സംസ്കാരത്തിനു പോയ ജീവനക്കാർക്ക് അധികൃതർ വാഹനസൗകര്യം ഒരുക്കി ക്കൊടുത്തില്ലെന്നു പരാതി.
കോട്ടയത്തുനിന്നും പുതുപ്പള്ളി വരെ 10 കിലോമീറ്റർ യാത്രയ്ക്കാണ് വകുപ്പ് അധികൃതർ 3600 രൂപ വാടക ചുമത്തിയിരുന്നു.
സംഭവം ഇതിനോടകം ജീവനക്കാർക്കിടയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായി.
ബസിൽ പ്ലാസ്റ്റിക് കുപ്പി കണ്ടതിന് ഡ്രൈവറെ ശകാരിച്ച സംഭവുമായി ചേർത്താണ് ഇതും ചർച്ച നടക്കുന്നത്.
രാഷ്ട്രീയ നേതാക്കൾ മരിക്കുമ്പോൾ അതത് സ്ഥലങ്ങളിൽ കെഎസ്ആർടിസിയിൽ സൗജന്യമായി മൃതദേഹം എത്തിക്കാറുണ്ട്.
അതുപോലെ ജീവനക്കാർ മരിച്ചാൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോകുന്ന സഹപ്രവർത്തകരോട് വാടക ഈടാക്കുന്നത് ശരിയല്ലെന്നാണ് ഇവർ പറയുന്നത്. റോഡിൽ മിന്നൽ പരിശോധന നടത്തുന്ന വകുപ്പ് മന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും ജീവനക്കാർ ചോദിക്കുന്നു.
എന്നാൽ, ഡിപ്പാർട്ടുമെന്റിൽ ഇത്തരത്തിൽ ബസ് വാടകയില്ലാതെ അനുവദിക്കാൻ അനുമതിയില്ലെന്നും മുമ്പ് ബസ് അനുവദിക്കമ്പോൾ യൂണിയനുകളാണ് വാടക അടച്ചിരുന്നതെന്നും ഡിപ്പോ അധികൃതർ പറയുന്നു.