കെ.എസ്.ആർ.ടി.സി ബസിനു മുന്‍പില്‍ കാലിക്കുപ്പികൾ കണ്ടെത്തിയതിനു പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്കു നൽകിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി. അറിയിപ്പ് ലഭിച്ചത് ഫോണിൽ. മന്ത്രി കെ.ബി ഗണേഷ് കുമാർ ഇടപെട്ടാണ് ശിക്ഷാ നടപടികൾ നൽകിയത്. സ്ഥലംമാറ്റം കിട്ടയവരിൽ സി.ഐ.ടി.യു നേതാവും

സ്ഥലംമാറ്റം നേരിട്ട കെ.എസ്.സജീവ് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ ട്രഷററാണ്. ഡ്രൈവര്‍ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ബി.എം.എസ് അംഗവും.

New Update
photos(514)

കോട്ടയം: പൊന്‍കുന്നത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുന്‍പില്‍ കാലിക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത്  മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കണ്ടെത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ മൂന്നു ജീവനക്കാര്‍ക്കു സ്ഥലംമാറ്റം നല്‍കിയ ഉത്തരവ് റദ്ദാക്കി.

Advertisment

ഉത്തരവ്  മരവിപ്പിച്ചതായി ജീവനക്കാർക്ക് ഫോണില്‍ അറിയിപ്പും ലഭിച്ചു. സംഭവത്തിലുള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണു ചീഫ് ഓഫീസില്‍ നിന്നു ഉത്തരവെത്തിയത്.


ജെയ്‌മോന്‍ ജോസഫിനെ തൃശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്.


മൂന്നാം തീയതി വൈകിട്ടാണ് ആദ്യ ഉത്തരവെത്തിയത്. പിന്നീട് മരവിപ്പിച്ചതായുള്ള നിര്‍ദേശം ഞായറാഴ്ച രാത്രി ഫോണിലും ലഭിച്ചു.

ഒക്ടോബർ ഒന്നിനാണു നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്തു നിന്നു രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആര്‍.എസ്.സി 700 നമ്പര്‍ ബസിനു പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോള്‍ കൊല്ലം ആയൂരില്‍ വെച്ചാണ് മുന്‍വശത്തെ ചില്ലിനോട് ചേര്‍ന്നു കുടിവെള്ളക്കുപ്പികള്‍ നിരത്തിയിട്ടതു കണ്ടത്.  


മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാല്‍ റിപ്പോര്‍ട്ടു നല്‍കാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു.


ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവര്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വകുപ്പുതല നടപടി.

സ്ഥലംമാറ്റം നേരിട്ട കെ.എസ്.സജീവ് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ ട്രഷററാണ്. ഡ്രൈവര്‍ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ബി.എം.എസ് അംഗവും.

യൂണിയനുകളുടെയും ജീവനക്കാരുടെയും അതൃപ്തി തിരിച്ചറിഞ്ഞാണു തിരുത്തല്‍ വരുത്തിയതെന്നാണു കരുതുന്നത്. 


ബസ് വൃത്തിയാക്കുന്നതിനു രണ്ട് ദിവസവേതനക്കാര്‍ക്കാണു ചുമതല. അതിലൊരാള്‍ ചികിത്സയിലായതിനാല്‍ അവധിയിലാണ്. 


ഒരാള്‍ മാത്രമുള്ളതിനാല്‍ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നും ഇവര്‍ സൂചിപ്പിച്ചു. പഴയമോഡല്‍ ബസുകളില്‍ കുടിവെള്ള കുപ്പികള്‍ സൂക്ഷിക്കാന്‍ റാക്കില്ലാത്തിനാല്‍ ജീവനക്കാര്‍ കുപ്പികള്‍ മുന്‍ചില്ലിനു സമീപം വെയ്ക്കാറുണ്ട്.

ഇതാണു നടപടിക്കിടയാക്കിയ വിഷയമെന്നാണു ജീവനക്കാര്‍ പറയുന്നത്. അതേ സമയം സി.ഐ.ടി.യു. ജില്ലാ നേതാവും വെഹിക്കിള്‍ സൂപ്പര്‍വൈസറുമായ സജീവിനെതിരെ സ്ഥലമാറ്റ നടപടിയ്ക്കു മുതിര്‍ന്നതാണു മന്ത്രിയ്ക്ക് ആദ്യ ഉത്തരവ് തിരുത്തേണ്ടി വന്നതെന്നും സൂചനയുണ്ട്.

Advertisment