/sathyam/media/media_files/2025/06/10/eRdeKcsaBYa1u6jTkTEL.jpg)
കോട്ടയം: പുരപ്പുറ സോളാർ ഉത്പാദകർക്ക് ഹാനികരമായ വ്യവസ്ഥകളടങ്ങിയ പുനരുപയോഗ ഊർജ ചട്ടം നടപ്പാക്കാൻ റെഗുലേറ്ററി കമ്മിഷന് തിരിച്ചടി. ഇനി നേരിട്ട് തെളിവെടുപ്പ് നടത്തേണ്ടിവരും.
ബില്ലിംഗ് രീതിയിൽ മാറ്റം വരുത്തുന്നതുൾപ്പെടെ പുരപ്പുറ സോളാർ ചട്ടത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്താതെ ഓൺലൈനായി മാത്രം നടത്തിയ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് സുപ്രീംകോടതിയിൽ തിരിച്ചടി.
ഇതിനെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കമ്മിഷന്റെ ആവശ്യം തള്ളി. തെളിവെടുപ്പ് നിരീക്ഷിക്കാൻ അമിക്കസ് ക്യൂറിയേയും നിയോഗിച്ചു.
ജൂണിൽ ആറു ദിവസങ്ങളിലായി ഓൺലൈനിലൂടെയാണ് റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയത്.
ഉപഭോക്താക്കളുടെ നേരിട്ടുള്ള പ്രതിഷേധം ഒഴിവാക്കാനായിരുന്നു ഇത്. കൂടുത്തൽ ആളുകളെ പങ്കെടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തെളിവെടുപ്പ് ഓൺലൈനാക്കിയതെന്നാണ് കമ്മീഷൻ വാദിച്ചത്.
എന്നാൽ, ഓൺലൈൻ തെളിവെടുപ്പിൽ അഭിപ്രായം പറയാൻ വേണ്ടത്ര സമയം നൽകിയില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.
എന്നാൽ, റെഗുലേറ്ററി കമ്മീഷൻ ഓൺലൈൻ തെളിവെടുപ്പുമായി മുന്നോട്ടു പോവുകയായിരുന്നു.
കമ്മിഷൻ നടപടിക്കെതിരെ ഡൊമസ്റ്റിക് ഓൺഗ്രിഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു.
ഇതിനെതിരെയാണ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതോടെ ബാറ്ററി സ്ഥാപിക്കുന്നതടക്കം പുരപ്പുറ സോളാർ ഉത്പാദകർക്ക് ഹാനികരമായ വ്യവസ്ഥകളടങ്ങിയ പുനരുപയോഗ ഊർജ ചട്ടം നടപ്പാക്കാൻ കമ്മിഷന് നേരിട്ട് തെളിവെടുപ്പ് നടത്തേണ്ടിവരും.
ഈ മാസം മുതൽ ചട്ടം നടപ്പാക്കാനിരിക്കുകയായിരുന്നു കെ.എസ്.ഇ.ബി. സോളാറിലൂടെ പ്രതിവർഷം 500 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് തെളിവെടുപ്പിനിടെ കെ.എസ്ഇബി പറഞ്ഞത്.