/sathyam/media/media_files/2025/10/07/photos105-2025-10-07-18-10-23.png)
കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയില്‍ തള്ളിയ കേസിൽ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ട ജെസിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി.
എം.ജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽനിന്നാണ് മൊബൈൽ ഫോൺ സ്കൂബാ ടീം കണ്ടെടുത്തിയത്. ഇനി ഒരു മൊബൈൽ ഫോൺ കൂടി ലഭിക്കാനുണ്ടെന്നു പോലീസ് പറയുന്നു. ലഭിച്ച ഫോൺ ജെസിയുടേത് തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതി സാം ജോര്‍ജ് പോലീസ് കസ്റ്റഡിയിലാണുള്ളത്. മുൻപ് മൃതദേഹം ഒളിപ്പിച്ചു കൊണ്ടുപോയ വാഹനം കോട്ടയം ശാസ്ത്രീ റോഡില്‍ പാര്‍ക്കു ചെയ്ത നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
സാം ജെസിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനു ശേഷമെന്നു പോലീസ് പറയുന്നത്. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ്, മൃതദേഹം ഉപേക്ഷിച്ച ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടുത്തെ സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കി.
സെപ്റ്റംബർ 26 വൈകിട്ട് ആറിന് വീട്ടിലെത്തിയ സാം വീട്ടിലുണ്ടായിരുന്ന ജെസിയുമായി തമ്മില്‍ സിറ്റൗട്ടില്‍ വച്ച് തന്നെ വാക്ക് തര്‍ക്കം ഉണ്ടായി. കൈയില്‍ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് പ്രയോഗിച്ചത് എന്നു പോലീസ് പറയുന്നു.
തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഇറങ്ങി നില്ക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒന്നോടെയോടെയാണ് മൃതദേഹവുമായി ചെപ്പു കുളത്ത് എത്തിയത്.
പരാതി ലഭിച്ചതിനു പിന്നാലെ, നാട്ടില്‍ നിന്ന് മുങ്ങിയ സാമിനു പിന്നാലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസും നീങ്ങി. തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്തമായെങ്കിലും പോലീസ് എത്തുന്നതിനും മുന്‍പേ വിദേശ വനിതയ്ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.
50 അടി താഴ്ചയില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പ്രതി സാം 59-ാം വയസിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കാന്‍ എം.ജി. സര്‍വകലാശാലയില്‍ ചേര്‍ന്നത്.
അവിടെ സഹപാഠിയായ ഇറാന് സ്വദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെ ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പോലീസ് പറയുന്നു.
ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ആണു പോലീസില്‍ പരാതിപ്പെട്ടത്.1994 ബംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം, ജെസിയെ വിവാഹം ചെയ്യുന്നത്.