/sathyam/media/media_files/2025/10/08/ettumanur-mahadeva-temple-2025-10-08-15-09-46.jpg)
കോട്ടയം: ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു കോട്ടയം ഏറ്റുമാനൂരിലും ക്രമക്കേട് നടത്തി. ദേവസ്വം ബോർഡ് അറിയാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തു. അനധികൃത പണപ്പിരിവ് നടത്തിയെന്നും ദേവവസ്വം വിജിലൻസ് കണ്ടെത്തി.
എന്നാൽ നടപടി വേണമെന്ന വിജിലൻസ് ശിപാർശ പൂഴ്ത്തിയ ദേവസ്വം ബോർഡ് മുരാരി ബാബുവിനെ സ്ഥാനക്കയറ്റം നൽകി സംരക്ഷിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല മോഷണത്തിനു പുറമേ മറ്റു തട്ടിപ്പുകളും നടന്നതായാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശ്രീകോവിലിനുള്ളിലെ അഗ്നി ബാധ മറച്ചുവച്ചു.
തീപിടുത്തത്തിൽ കേടുസംഭവിച്ച സ്വർണപ്രഭയുടെ സ്വർണ നാഗപ്പത്തികൾ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേർത്തു. ഇവയെല്ലാം മറച്ചുവച്ച് ഒറ്റരാശി പ്രശ്നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രൂപ ഭക്തരിൽനിന്നു പിരിച്ചെടുത്തു എന്നിവയാണ് വിജിലൻസ് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ സ്വർണച്ചാർത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാൻ ദേവസ്വം ബോർഡിൽനിന്നു നേടിയ അനുമതിയുടെ മറവിലാണ് സ്വർണ നാഗപ്പത്തികൾ വിളക്കിച്ചേർത്തതെന്നും റിപ്പോർട്ടിലുണ്ട്.
2021 ജനുവരി 17നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിൽ ഉണ്ടായ അഗ്നിബാധയിലാണ് സ്വർണപ്രഭക്ക് കെടുപാടുകൾ സംഭവിച്ചത്. തീപിടിത്തമുണ്ടായത് പുറത്തു പറയാതെ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന പേരിൽ ഏറ്റുമാനൂർ ദേവസ്വം സ്വന്തം നിലയിൽ ഒറ്റരാശി പ്രശ്‍നം നടത്തുകയും പരിഹാരക്രിയകൾക്കായി ഭക്തരിൽനിന്നു 10 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തു.
ക്ഷേത്രത്തിൽ 2005-06 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ. ജയലാൽ വഴിപാടായി സമർപ്പിച്ച സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ചു അന്വേഷണ റിപ്പോർട്ടിലാണു വിവരങ്ങളുള്ളത്.
അതേസമയം അഷ്ടമംഗല ദേവപ്രശ്നം നടത്തി കൃത്യമായ പരിഹാരക്രിയകൾ നടത്തണമെന്നുമുള്ള ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ട് ലഭിച്ച് 3 വർഷമായിട്ടും നടപടിയില്ല.
മുൻപ് ക്ഷേത്രത്തിലെ തിരുവാഭരണ സ്ട്രോങ് റൂമിൽനിന്നു സ്വർണം, വെള്ളി ഇനത്തിൽപെട്ട 6 ഉരുപ്പടികളും കാണാതായിരുന്നു. എന്നാൽ, അന്വേഷണം നടക്കുന്നതിനിടെ 16 ദിവസങ്ങൾക്കു ശേഷം ഇവയെല്ലാം സ്ട്രോങ് റൂമിൽ തിരിച്ചു കൊണ്ടുവച്ചതായി കണ്ടെത്തുകയും ചെയ്തു.
ഇത്തരം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശിപാർശ ചെയ്ത വകുപ്പുതല നടപടിയും റിപ്പോർട്ടിൽ മാത്രം ഒതുങ്ങിയതായി വിജിലൻസ് കുറ്റപ്പെടുത്തുന്നു.