/sathyam/media/media_files/2025/10/09/photos560-2025-10-09-10-59-45.jpg)
കോട്ടയം: തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ(55) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിന് പുറത്ത് അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിന് സമീപത്തുനിന്നും രണ്ട് കത്തികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളജിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായ ലീനയുടെ മകൻ പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലീനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഏറ്റുമാനൂർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് തുടർ നടപടികള്‍ക്കായി മാറ്റി.
ലീന മാനസികവെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവസമയത്ത് ലീനയുടെ ഭർത്താവും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂവെന്നും പോലീസ് പറഞ്ഞു.