/sathyam/media/media_files/2025/10/10/photos157-2025-10-10-20-56-54.png)
കോട്ടയം: രണ്ടു ദിവസമായി നടന്നുവന്ന പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി. പാലാ ആർ.ഡി.ഒയുടെ നേതൃതത്തിൽ ബസ് ഉടമകളും, തൊഴിലാളികളും, തൊഴിലാളി നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇന്ന് വൈകിട്ട് പാലാ ആർ.ഡി.ഒ. ജോസുകുട്ടി, ഡിവൈ.എസ്.പി. കെ. സദൻ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രതിനിധികളുമായുള്ള ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ജീവനക്കാർ തീരുമാനിച്ചത്.
തീരുമാനപ്രകാരം ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിലും, വിദ്യാർഥികളെ മർദ്ദിച്ച കേസിലും പോലീസ് നടപടിയെടുക്കും. ഇതു സംബന്ധിച്ച് പ്രചരിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെ നിയമനടപടിയുണ്ടാകും.
വിദ്യാർത്ഥികളുടെ പരാതിയിലും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും. ഇക്കാര്യം സി.പി.എം., ബി.എം.എസ്., ബസുടമ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുൾപ്പെട്ട സംഘം സംയുക്തമായി സമ്മതിച്ചതോടെ ബസ് സമരം പിൻവലിച്ചതായി യോഗത്തിൽ തൊഴിലാളികൾതന്നെ അറിയിച്ചു.
നാളെ മുതൽ സ്വകാര്യ ബസുകൾ ഓടും. വരുംദിവസങ്ങളിൽ ബസ്സുകളിൽ ശക്തമായ പരിശോധനകൾ ഉണ്ടാകും എന്നും ആർ ഡി ഓ അറിയിച്ചു.
നാട്ടകം പോളിടെക്നിക് കോളേജിൽ നിന്നും വലവൂരിലേക്ക് സഞ്ചരിച്ച വിദ്യാർഥിനിക്ക് കൺസഷൻ നൽകാതിരുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും, എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു.
അതേത്തുടർന്ന് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ജീവനക്കാർക്ക് നേരെ നടന്ന മർദ്ദനവുമാണ് തൊഴിലാളി സമരത്തിലേക്ക് നയിച്ചത്.