/sathyam/media/media_files/2025/10/11/passport-seva-kendram-modi-2025-10-11-14-54-05.jpg)
കോട്ടയം: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് എടുക്കുക എന്നത് വലിയൊരു കടമ്പയായി നിലനിന്ന കാലം ഉണ്ട്.. പലയിടത്തും പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുന്നതിനായി ആളുകള്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്.
ഈ അവസ്ഥയ്ക്കു പരിഹാരമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌നമാണ്. ഇന്ന് അതിനായി രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു മോഡി സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇതോടെ കേരളത്തിലെ എല്ലാ ലോക്സഭ മണ്ഡലത്തിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ തപാല്‍ ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ നിലവില്‍ വരും. കേരളത്തിലും പാസ്‌പോര്‍ട്ട് ഓഫീസുകളുടെ കുറവ് ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഇതിനാണു കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടു വരുന്നത്.
2014 ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ 500 ശതമാനം മെച്ചപ്പെട്ടു. പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണ്.
32 ദശലക്ഷം ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ വിദേശത്ത് താമസിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം അവര്‍ക്കെല്ലാം സേവനങ്ങള്‍ നല്‍കുന്നുണ്ട്. പാസ്പോര്‍ട്ട് അപേക്ഷകള്‍ പ്രോസസ് ചെയ്യുന്ന ഓഫീസുകളുടെ എണ്ണം 2014 ന് മുമ്പ് 110 ആയിരുന്നു, ഇപ്പോള്‍ അവയുടെ എണ്ണം 550 ല്‍ കൂടുതലായി.
പാസ്പോര്‍ട്ട് വിതരണം വേഗത്തിലാക്കാനും വാരാന്ത്യങ്ങളില്‍ സ്പെഷല്‍ ഡ്രൈവുകളോ മേളകളോ സംഘടിപ്പിക്കുന്നതുള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പാസ്പോര്‍ട്ട് ആവശ്യകതകള്‍ നിറവേറ്റാനും വിദേശകാര്യ മന്ത്രാലയം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്.
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ആര്‍ക്കും അത് നിഷേധിക്കപ്പെടാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിനിധീകരിക്കുന്ന മേഖലകളോ ഭരണപക്ഷ എം.പിമാര്‍ പ്രതിനിധീകരിക്കുന്ന മേഖലയോ എന്നില്ലാതെ രാജ്യത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലത്തിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവാകേന്ദ്രം തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2010ലാണ് രാജ്യത്ത് പാസ്പോര്‍ട്ട് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പാസ്പോര്‍ട്ട് സേവകേന്ദ്രം വഴിയാണ് നടക്കുന്നത്.