/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
കോട്ടയം: കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പാർട്ടിയിൽ ഒരു നേരിയ വിഭാഗത്തിന് അതൃപ്തി പുകയുന്നു.
ചാണ്ടിയെ കെപിസിസി ഭാരവാഹിയാക്കാത്തതില്‍ ചാണ്ടി ഭക്തർ അതൃപ്തരാണ്.
ചാണ്ടിയെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒരു പട്ടികയിലും ഉൾപ്പെടുത്തിയില്ല.
ഇതോടെയാണ് പാര്‍ട്ടിയില്‍ എത്തി ഒരു വര്‍ഷം പോലുമാകാത്ത സന്ദീപ് വാര്യര്‍ക്കു പദവി നല്‍കാമെങ്കില്‍ എന്തുകൊണ്ട് ചാണ്ടി ഉമ്മനു നല്‍കിക്കൂടാ എന്ന ചോദ്യം ഉയരുന്നത്.
ചാണ്ടി ഉമ്മനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗണായാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
ഷാഫി പറമ്പിൽ ഉൾപ്പെട്ട വിഭാഗമാണ് ചാണ്ടിക്കെതിരെ കരുക്കൾ നീക്കിയതെന്ന ആരോപണമാണ് ഉയരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇതിനോടകം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉര്‍ത്തിക്കഴിഞ്ഞു. അതേസമയം, ഒരു ചെറിയ വിഭാഗം മാത്രമാണ് പ്രതിഷേധം ഉയര്‍ത്തുന്നതും.
കഴിഞ്ഞ ദിവസം തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ഔട്ട് സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ തുറന്നു പറഞ്ഞിരുന്നു.
പിതാവിന്റെ ഓര്‍മ്മ ദിവസമാണ് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്.
ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചാണ്ടിയുടെ ഈ അവകാശവാദം തെറ്റാണെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു . ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിന് ഒരാഴ്ച മുമ്പ് പദവിയിൽ നിന്ന് നീക്കം ചെയ്തു കൊണ്ടുള്ള അറിയിപ്പ് ചാണ്ടിക്ക് ലഭിച്ചിരുന്നതായാണ് അന്ന് പുറത്തുവന്ന റിപ്പോർട്ട്.
അതേസമയം, പദവിയിൽ നിന്ന് നീക്കം ചെയ്ത പ്രതിഷേധത്തിൽ, പിതാവിന്റെ ഓർമ്മദിവസം തന്നെ പുറത്താക്കിയെന്ന നിലയിലുള്ള വാർത്തകൾ ചാണ്ടി പുറത്തുവിടുകയായിരുന്നു.