/sathyam/media/media_files/2025/02/14/tuz4TmWbHhMcHc2WPsft.jpg)
കോട്ടയം: ജില്ലയില്‍ ഓഴ്ചയുടെ ഇടവേളയില്‍ നടന്നത് രണ്ട് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകൾ. രണ്ടും പോലീസിന്റെയും ബാങ്ക് അധികൃതരുടെയും ഇടപെടലോടെ പൊളിക്കാന്‍ സാധിച്ചിരുന്നു.
75 ലക്ഷം രൂപയുടെ തട്ടിപ്പാണ് സൈബര്‍ പോലീസ് പൊളിച്ചത്. വയോധികരായവരെ കേന്ദ്രീകരിച്ചാണ് വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്നത്.
വയോധികരുടെ അഞ്ജതയും ഭയവുമാണ് ഇക്കൂട്ടര്‍ മുതലാക്കുന്നത്. മാങ്ങാനം സ്വദേശിയായ വയോധികയെ 25 ലക്ഷം രൂപയാവശ്വപ്പെട്ടു നാലു ദിവസമാണ് തട്ടിപ്പു സംഘം വെര്‍ച്വല്‍ അറസ്റ്റ് ചെയ്തത്.
വയോധികയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയാണെന്നും മുംബൈ പോലീസ് ഉന്നതാധികാരികളാണു വിളിക്കുന്നതെന്നു പറഞ്ഞു വാട്സാപ്പിലൂടെ വ്യാജ വെര്‍ച്വല്‍ അറസറ്റ് രേഖപ്പെടുത്തി കബളിപ്പിക്കാന്‍ ശ്രമിച്ചത്.
എത്രയും വേഗം മുംബൈ കൊളാബ പോലീസ് സ്റ്റേഷനില്‍ എത്താത്തപക്ഷം അറസ്റ്റു ചെയ്തു കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി.
അറസ്റ്റു രേഖപ്പെടുത്താതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കേസ് കഴിയുമ്പോള്‍ ഈ തുക തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നു.
ഇതു വിശ്വസിച്ച മാങ്ങാനം സ്വദേശിനി 1.75 ലക്ഷം രൂപ ഓണ്‍ലൈനായി ആയി കൊടുക്കുകയും ബാക്കി തുക ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിനായി കഞ്ഞിക്കുഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ മമതാ സി. രാജന്‍, കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലും സമാനമായ സംഭവം നടന്നിരുന്നു. പോലീസിന്റെയും ബാങ്ക് ജീവനക്കാരുടെയും ഇടപെടലിലൂടെയാണ് ചങ്ങനാശേരി സ്വദേശികള്‍ക്ക് 50 ലക്ഷം രൂപയുടെ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാനായത്.
വെര്‍ച്വല്‍ അറസറ്റു അല്ലെങ്കില്‍ എതെങ്കുിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ നാഷ്ണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നേരിട്ടോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു.
പരിചിതമല്ലാത്ത വാട്‌സാപ്പ് കോളുകള്‍ സ്വീകരിക്കാതെ കരുതലായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കമെന്നും അദ്ദേഹം പറഞ്ഞു.