/sathyam/media/media_files/2025/10/23/murari-babu-2025-10-23-09-44-05.jpg)
കോട്ടയം: സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ.
ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു.
നിലവിൽ ചോദ്യം ചെയ്യൽ പൂർത്തിയായിരിക്കുകയാണ്. അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്.
ആരോപണങ്ങളിൽ ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.
2029 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിൽ നിന്നാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്.
വ്യാജ രേഖ ചമച്ചതിൻറെ തുടക്കം മുരാരി ബാബുവിൻറെ കാലത്താണ് എന്നാണ് റിപ്പോർട്ട്.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്ചയിൽ പങ്കില്ലെന്നാണ് ബി മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.
താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്.
ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിരുന്നു.
മുരാരി ബാബുവിനെതിരെ ആരോപണം ഉയർന്നപ്പോൾ എൻ.എസ്.എസ് കരയോഗ ഭാരവാഹിത്വം നേതൃത്വം ഇടപെട്ട് രാജിവെപ്പിച്ചിരുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം.