/sathyam/media/media_files/2025/03/14/8nwq2XdXK24F5f8A351k.jpg)
കോട്ടയം: സിപിഎം - സിപിഐ തർക്കത്തിൽപ്പെട്ടു നെല്ലു സംഭരണം പാളുമോ ? ആശങ്കയിൽ നെൽ കർഷകർ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗം മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിപ്പിച്ചിരുന്നു.
സി.പി.ഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവില്‍ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
യോഗത്തിൽ മുഖ്യമന്ത്രി മില്ലുടമകള്‍ ഇവിടെ എന്ന് അന്വേഷിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ യോഗമാണെന്നും പറഞ്ഞതോടെ മില്ലുടമകള്‍ ഇല്ലാതെ എന്ത് യോഗമെന്ന പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സി.പി.ഐ മന്ത്രിമാരടക്കമുളളവരെ അറിയിച്ചു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് സിപിഐ മന്ത്രിമാരുള്‍പ്പെട്ട യോഗം വിളിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ അറിയിച്ചിരുന്നു.
മന്ത്രിമാർക്കുപുറമേ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയില്‍ യോഗത്തിനെത്തിയിരുന്നു. സിപിഐയോടുളള അതൃപ്തിയാണ് മുഖ്യമന്ത്രി യോഗം വിടാനും മാറ്റിവെക്കാനുമുള്ള കാരണമെന്നാണ് വിവരം.
എന്നാൽ, വിഷയം നെല്ല് സംഭരണത്തെ അവതാളത്തിലാക്കുമോ എന്നാണ് കർഷകർക്ക് ആശങ്ക. നിലവില്‍ അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചെങ്കിലും നെല്ലിന്റെ വില സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
നെല്‍വില കൂട്ടി നല്‍കണമെന്നു കര്‍ഷകര്‍ വാദിക്കുന്നതിനിടെയാണ് നെല്ലു സംഭരണ വിഷയം സി.പിഎം - സിപി.ഐ പോരിന് വേദിയാകുന്നത്.
ഈ വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള സപ്ലൈക്കോ ഓണ്‍ലൈന്‍ അപേക്ഷയില്‍ നെല്ല് സംഭരണം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുമ്പോള്‍ മാത്രമേ കൃഷിക്കാര്‍ക്ക് നല്‍കാനാവൂ എന്നും പ്രത്യേക നിബന്ധനയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കിലോക്ക് 23 രൂപയാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന താങ്ങുവില. പ്രോത്സാഹന ബോണസായി (എസ്.ഐ.ബി) 5.20 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. രണ്ടും കൂടി ചേര്‍ത്താണു കിലോയ്ക്ക് 28.20 രൂപ നെല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്. കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോൾ കേരളം കുറയ്ക്കുകയാണു ചെയ്യുന്നത്.
ഫണ്ട് വിതരണത്തിൽ കേന്ദ്രം കുടിശിക വരുത്തുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. മൂന്നുമാസം കൂടുമ്പോള്‍ ക്ലെയിമുകള്‍ കേന്ദ്രത്തിന് നല്‍കി മൂന്‍കൂര്‍ തുക അനുവദിക്കുന്ന വ്യവസ്ഥ മാറ്റി മാസം തോറം ക്ലെയിം നല്‍കുന്ന പുതിയ വ്യവസ്ഥ കൊണ്ടുവന്ന ശേഷമാണു കേന്ദ്ര ഫണ്ടില്‍ കുടിശിഖ വന്നത്.
കഴിഞ്ഞ സീണിലെ സംഭരിച്ച നെല്ലിന്റെ പണം അടുത്ത സീസണിലേക്ക് നിലമൊരുക്കല്‍ പൂര്‍ത്തിയാകാറായിട്ടും വിതരണം ചെയ്യാത്തത് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നിരവധി കര്‍ഷക സമരങ്ങളും ഇതിന്റെ പേരില്‍ സംസ്ഥാനമാകെ നടന്നു. നിലവിലെ യോഗങ്ങൾ പ്രതിസന്ധികൾ പരിഹരിക്കുമെന്നു കർഷകർ പ്രതീക്ഷയോടെ കാണുന്നതിനിടെയാണ് പിഎം ശ്രീയെ ചൊല്ലി സി.പിഎം - സി.പി.ഐ രണ്ട് തട്ടിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us