/sathyam/media/media_files/2025/11/11/img48-2025-11-11-12-09-33.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തികഞ്ഞ ആത്മ വിശാസത്തിലാണ്. സംസ്ഥാനം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ജില്ലയാണ് കോട്ടയം.
കേരളാ കോണ്‍ഗ്രസുകളുടെ സാന്നിധ്യം. ബി.ജെ.പിയുടെ വളര്‍ച്ച തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ കോട്ടയത്തിനുണ്ട്.
മധ്യകേരളത്തിന്റെ പള്‍സാണ് കോട്ടയമെന്നാണ് പറയുക. യു.ഡി.എഫിന് മേല്‍കൈ നല്‍കുന്ന ജില്ലയാണെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ സമവാക്യങ്ങള്‍ ആകെ മാറി മറിഞ്ഞു.
കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിരുന്നു.
പാലാ, ചങ്ങനാശേരി നഗരസഭകളും എല്‍.ഡി.എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് പ്രവേശനം അപ്രതീക്ഷിതമായിരുന്നതിനാല്‍ എല്‍.ഡി.എഫിന് കൂടുതല്‍ നീക്കുപോക്കുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.
ഇക്കുറി കൂടുതല്‍ സജ്ജമായാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനു പൂര്‍ണസജ്ജമെന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍ പ്രഫ.ലോപ്പസ് മാത്യു പറയുന്നത്.
സീറ്റ് വിഭജനം 80 ശതമാനം പൂര്‍ത്തിയായി. രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമാകും. സ്ഥാനാര്‍ഥി നിര്‍ണയവും ഏതാനും ദിവസങ്ങള്‍ പൂര്‍ത്തിയാകും.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്ക് വ്യക്തിഗത ആനുകൂല്യം ഉള്‍പ്പെടെ നല്‍കിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടവും വലിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന്റെ മികവും വോട്ടായി മാറും.
റബറിന്റെ തറവിലയിലും നെല്ലിന്റെ സംഭരണ വിലയിലുമുണ്ടായ വര്‍ധനവും ഭൂപ്രശ്നങ്ങള്‍ പരിഹരിച്ചതും എല്‍.ഡി.എഫിനു പൂര്‍ണ വിജയ പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണെന്നും ലോപ്പസ് പറഞ്ഞു.
ജില്ലയില്‍ പുലര്‍ത്തിവന്ന മേധാവിത്വം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും.
കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗുമാണ് ജില്ലയിലെ മറ്റു പ്രധാന ഘടക കക്ഷികള്‍. അസ്വാരസ്യങ്ങള്‍ ഏറെയുണ്ടെങ്കിലും അതിവേഗം അവയെ മറികടക്കാനാകുമെന്നു കോണ്‍ഗ്രസ് കരുതുന്നു.
നഷ്ടപ്പെട്ട നഗരസഭകളും പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ചു വെല്ലുവിളിയാണ്.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിടവാണ് യു.ഡി.എഫില്‍ പ്രകടമായി നില്‍ക്കുന്നത്. ഐക്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ ജോസഫ് ഗ്രൂപ്പ് ചോദിച്ചു വാങ്ങിയെങ്കിലും അവിടെയൊന്നും സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് യു.ഡി.എഫിന് പലയിടത്തും ഭരണം നഷ്ടമാകാന്‍ കാരണം.
അതേസമയം, ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യു.ഡി.എഫ് കരുതുന്നു.
കോട്ടയെന്ന ലേബല്‍ ഇത്തവണ മുന്നണി തിരികെ പിടിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
സീറ്റ് വിഭജന, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. നോമിഷേന്‍ സമര്‍പ്പണം ആരംഭിക്കുന്നതിനൊപ്പം മുന്നണി സജീവ പ്രചാരണത്തിലേക്കും കടക്കും.
സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
കോട്ടയത്ത് അപ്രതീക്ഷിത കുതിപ്പു നടത്താന്‍ എന്‍.ഡി.എയും തയാറായി കഴിഞ്ഞു. രണ്ടു മാസം മുന്‍പു തന്നെ ബി.ജെ.പിയുടെ നേതൃത്വയത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിരുന്നു.
കഴിഞ്ഞ തദ്ദേ തെരഞ്ഞെടുപ്പില്‍ മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ പിടിച്ചെടുത്തുകൊണ്ടാണ് ബി.ജെ.പി എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരു പോലെ ഞെട്ടിച്ചത്.
ഇക്കുറി കൂടുതല്‍ പഞ്ചായത്തില്‍ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ജനസമ്പര്‍ക്ക പരിപാടികളും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സഭയുമെല്ലാം നേട്ടമാകുമെന്നാണ് ബി.ജെ.പി കരുതുന്നു.
തെരഞ്ഞെടുപ്പിനായി ഏറ്റവും ആദ്യം ഒരുക്കങ്ങള്‍ തുടങ്ങിയത് ബി.ജെ.പിയും എന്‍.ഡി.എയുമാണെന്നു ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പ്രതികരിച്ചിരുന്നു.
സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനസമ്പര്‍ക്കത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷമാണ് എവിടെയും.
കഴിഞ്ഞ തവണ ജില്ലയില്‍ രണ്ടു പഞ്ചായത്തുകളിലാണ് മുന്നണിയ്ക്കു ഭരണമുണ്ടായിരുന്നത്. ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കഴിയും. കൂടുതല്‍ മെമ്പര്‍മാരുണ്ടാകുമെന്നും ലിജിന്‍ ലാൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us