/sathyam/media/media_files/2025/12/23/1001502787-2025-12-23-13-13-14.jpg)
കോട്ടയം:ക്രിസ്മസ് വിപണിയില്‍ പ്രതീക്ഷയോടെ ജില്ലയിലെ താറാവ് കര്‍ഷകരുടെ പ്രതീക്ഷകള്‍.
താറാവില്ലാത്ത ക്രിസ്മസ് ചിന്തിക്കാന്‍ കഴിയാത്ത നിരവധി രുചിപ്രേമികള്‍ മധ്യ തിരുവതാംകൂറിലുണ്ട്.
ഈ സീസണില്‍ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നത് കര്‍ഷകര്‍ക്ക് ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ഇടുത്തീ പോലെ കോട്ടയത്തു മൂന്നിടത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.
ഏക ആശ്വാസം പക്ഷിപ്പനി ബാധിത് കാട, കോഴി എന്നിവയ്ക്കാണെന്നു മാത്രമാണ്. പക്ഷേ, ഇതു താറാവിൻ്റെയും ഡിമാൻഡ് ഇടിക്കുമെന്നു കർഷകർ പറയുന്നു.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ മാസങ്ങള്‍ക്കു മുമ്പേ സജീവമായിരുന്നു.
ഈയാഴ്ച വിറ്റഴിക്കുന്നതിനായി കുമരകം,തലയാഴം,വെച്ചൂര്‍,ആര്‍പ്പൂക്കര,ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലായി ഒരുലക്ഷത്തോളം താറാവുകള്‍ സ്റ്റോക്കുണ്ട്.
ചാര, ചെമ്പല്ലി ഇനങ്ങളില്‍പ്പെട്ട താറാവുകള്‍ക്കാണ് പ്രിയം. മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുട്ടത്താറാവുകളെയും പൂവന്‍താറാവുകളെയും വേര്‍തിരിക്കും.
പൂവന്‍താറാവുകളെയാണ് പ്രധാനമായും ക്രിസ്മസ് വിപണിയില്‍ എത്തുന്നത്.കൊയ്ത്തിന് ശേഷം പാടങ്ങളിലിറക്കിയാണ് പ്രധാനതീറ്റ.
കൊയ്ത്ത് വൈകും തോറും പുറംതീറ്റ നല്‍കണം. പാടശേഖരസമിതിക്ക് പ്രത്യേകം പണം നല്‍കിയാണ് താറാവുകളെ തീറ്റിക്കുന്നത്.
താറാവ് മുട്ടയ്ക്ക് ഡിമാന്‍ഡുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുടെ വരവ് കൂടിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഷാപ്പുകളിലും ഹോട്ടലുകളിലും താറാവ് വിഭവങ്ങള്‍ക്ക് ഡിമാന്‍ഡും കൂടിയത് കര്‍ഷകര്‍ക്ക് ഗുണകരമായിട്ടുണ്ട്.
ഇത്തവണ താറാവിനു വില 400 രൂപയ്ക്കു മുകളിലാണ്. ഈ വിലയ്ക്കു വിറ്റാല്‍ പോലും ലാഭം കുറവാണെന്നു കര്‍ഷകര്‍ പറയുന്നു.
കുഞ്ഞുങ്ങളെ വാങ്ങുന്നതിനും തീറ്റയ്ക്കും പാട്ടത്തിനും മരുന്നിനുമായി വന്‍ തുകയാണ് ചെലവാക്കേണ്ടി വരുന്നത്.
മാത്രമല്ല, വളര്‍ത്തുകാലം ദുരിതകാലമാണ്.
നിരവധി എണ്ണം രോഗങ്ങളാല്‍ ചാകും. തെരുവുനായകളുടെ ശല്യം മൂലം ചാകുന്നവയുമുണ്ട്.
ഈ ദുരിതങ്ങളെല്ലാം മറികടന്ന് വില്‍പ്പനയ്ക്കു തയാറാകുമ്പോള്‍ ചെലവിനൊത്ത വില കിട്ടാറില്ലെന്നു കര്‍ഷകര്‍ പറയുന്നു.
ഇക്കുറി താറാവിനു വന്‍ ഡിമാന്റുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണു കര്‍ഷകര്‍.
അതേസമയം പുതിയ സാഹചര്യം ആശങ്കയോടെയാണ് ഇവർ നിരീക്ഷിക്കുന്നത്.
കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളതെങ്കിലും പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us