കുമരകത്തെ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ട് രാഷ്ട്രീയ വിവാദമായി മാറുന്നു. വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബിജെപി. കുമരകത്തെ പരാജയം പാര്‍ട്ടിക്കുള്ളില്‍ നിന്നു ചലര്‍ നടത്തുന്ന കാലുവാലെന്നു സി.പി.എമ്മില്‍ ഒരു വിഭാഗം. സി.പി എമ്മില്‍ ഗ്യാങ് ഉണ്ടെന്നും മന്ത്രി വി.എന്‍ വാസവനെ വരെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും എ.പി. ഗോപി

ചെത്തുതൊഴിലാളി നേതാവായ ഗോപിയെ ഒരിക്കല്‍ പാര്‍ട്ടിക്കാര്‍ കാലുവാരി തോല്‍പ്പിച്ചു

New Update
election

കോട്ടയം: കേരളത്തിന് ഞെട്ടലുണ്ടാക്കിയ കുമരകം പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് രാഷ്ട്രീയ വിവാദങ്ങളിലേക്ക്. മുന്‍ സി.പി.എം പ്രവര്‍ത്തകനും ഇപ്പോള്‍ സ്വതന്ത്രനുമായ എ.പി.ഗോപിയാണു പ്രസിഡന്റായത്.

Advertisment

കമ്യൂണിസ്റ്റായ തന്നെ യു.ഡി.എഫ് ആക്കരുതെന്നു കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി പറയുന്നു. സ്വതന്ത്രനായതിനാല്‍ യു.ഡി.എഫും ബിജെപിയും പിന്തുണച്ച് പ്രസിഡന്റാക്കിയതാണ്.


സി.പി.എമ്മില്‍ ഗ്യാങ് ഉണ്ടെന്നും മന്ത്രി വി.എന്‍ വാസവനെ വരെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും അവര്‍ ഇപ്പോഴും കുമകരത്ത് ഉണ്ടെന്നും എ.പി. ഗോപി മാധ്യമങ്ങളോട് പറയുന്നു. 


ചെത്തുതൊഴിലാളി നേതാവായ ഗോപിയെ ഒരിക്കല്‍ പാര്‍ട്ടിക്കാര്‍ കാലുവാരി തോല്‍പ്പിച്ചു. അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി പൂഴ്ത്തി.

ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കെ. അനില്‍കുമാറിനും പങ്കെന്നാണ് ആരോപണം.


അതേസമയം, വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു. വിപ്പ് ലംഘിച്ച അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. 


അംഗങ്ങള്‍ക്ക് വാട്‌സാപ്പില്‍ വിപ്പ് അയച്ചിരുന്നു. ഇത് കൈപ്പറ്റാത്ത അംഗങ്ങളുടെ വീടിന്റെ ഭിത്തിയില്‍ വിപ്പ് പതിപ്പിച്ചതായും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന്‍ പറഞ്ഞു.

മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധികാര മോഹത്താലാണ് വര്‍ഗീയ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. വര്‍ഗീയകക്ഷികളുമായി കോണ്‍ഗ്രസ് കേരളത്തിലുണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ല.


16 അംഗ പഞ്ചായത്തിൽ എല്‍ഡിഎഫ്-8, യുഡിഎഫ്- 4, എന്‍ഡിഎ- 3, മറ്റുള്ളവര്‍- 1. എട്ട് അംഗങ്ങളുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷ തകര്‍ത്താണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടത്. 


യുഡിഎഫും ബിജെപിയും ചേര്‍ന്ന് സ്വതന്ത്ര അംഗത്തിന് വോട്ട് രേഖപ്പെടുത്തുകയും പിന്നാലെ നടന്ന നറുക്കെടുപ്പിലൂടെ ഗോപി പ്രസിഡന്റാവുകയുമായിരുന്നു.

അതേസമയം,  പാര്‍ട്ടി കോട്ടയായ കുമരകത്ത് ഈ നീക്കം മുന്‍കൂട്ടി കാണാനായില്ലെന്നത് കടുത്ത വിമര്‍ശനങ്ങള്‍ സി.പി.എമ്മിലും ഉയരുന്നു.

ശക്തി കേന്ദ്രമായ കുമകരത്ത് പാര്‍ട്ടി ദുര്‍ബലമായി കൊണ്ടിരിക്കുന്നു. ഇതിനു പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശ്രമങ്ങള്‍ ഉണ്ടാകുന്നു എന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

ജില്ലാ പഞ്ചായത്ത് കുമകരം ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനര്‍ഥിയെ തോല്‍പ്പിച്ചതും ഇക്കൂട്ടാണെന്ന ആക്ഷേപമാണ് സി.പി.എമ്മിനുള്ളില്‍ നിന്ന് ഉയരുന്നത്.

Advertisment