രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നു പരാതിയിലും തെരഞ്ഞെടുപ്പിനു മുൻപ് കുറ്റപത്രം നൽകും. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന സ്ഥിതി തടയുക ലക്ഷ്യം. നിയമസഭയിൽ സ്വതന്ത്രനായി മത്സരിക്കാമെന്ന രാഹുലിൻ്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെ പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

New Update
rahul

കോട്ടയം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ മൂന്നു പരാതിയിലും തെരഞ്ഞെടുപ്പിനു മുൻപ് കുറ്റപത്രം നൽകും.

Advertisment

ജാമ്യം കിട്ടി പുറത്തിറങ്ങുന്ന സ്ഥിതി തടയുക ലക്ഷ്യം.

അങ്ങനെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാമെന്ന രാഹുലിൻ്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 

കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ രഹസ്യ പിന്തുണയോടെ പാലക്കാടോ ആറന്മുളയിലോ സ്വതന്ത്രനായി മത്സരിക്കാമെന്ന മോഹം രാഹുലിന് ഉണ്ടായിരുന്നു.

വിവാദങ്ങൾ തൻ്റെ ജന പിന്തുണ കുറച്ചിട്ടില്ലെന്നും മത്സരിച്ചാൽ താൻ വിജയിക്കുമെന്നും രാഹുലിനും ഒപ്പമുള്ളവർക്കും വിശ്വാസമുണ്ടായിരുന്നു.

 മന്നം ജയന്തി സമ്മേളന വേദിയിൽ എത്തി തനിക്കു ഒന്നും സംഭവിച്ചിട്ടില്ലെന്നു സ്ഥാപിക്കാൻ രാഹുലിൻ്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടത്തിയതും ഇതിൻ്റെ ഭാഗമാണ്.

തിരിച്ചു വരാനുള്ള രാഹുലിൻ്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് മൂന്നാം പരാതിയും തുടർന്നുള്ള അറസ്റ്റും.

അറസ്റ്റ് സമയത്തു പോലും രാഹുൽ താൻ വീണ്ടും എം.എൽ.എ ആകുമെന്നും അന്നു നിങ്ങളെ കണ്ടോളാം എന്ന ഭീഷണി ഉയർത്തിയിരുന്നു. 

ഒന്നും രണ്ടും പരാതികളിലെ പോലെ മൂന്നാം പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് രാഹുലിന് എതിരെ ഉള്ളത്. 

രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും പുറത്തു വന്നിരുന്നു.

പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് പുറത്തുവന്നത്. 

'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല.

 നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്‌തോളാം', എന്നാണ് ഭീഷണിപ്പെടുത്തല്‍.

ഓടി നടന്ന് നീ തിരിച്ചുപിടിക്കാന്‍ നോക്കുന്ന നിന്റെ ഇമേജ് ഉണ്ടല്ലോ, ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പുണ്യാളന്‍ ആണല്ലോയെന്ന് അതിജീവിത ചോദിക്കുമ്പോള്‍' നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു.

ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്‌പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും.

നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട'

നീ ചെയ്യാനുള്ളതൊക്കെ ചെയ്തുനീര്‍ത്തിട്ട് വാ. എന്ത് അറിഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ആകെ ഇപ്പോള്‍ ഇല്ലാത്തതും നീ എക്‌സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് ആണ്. ഈ കേസ് കോടതിയില്‍ വരുമ്പോള്‍ ഉള്ള അവസ്ഥ അറിയാല്ലോ.

അതും പ്രത്യേകിച്ച് ഒന്നും ഇല്ല. അപ്പോള്‍ നീഅതാക്കെ കഴിഞ്ഞിട്ട് വാ. നീ നന്നായി ജീവിക്കന്നെ. ആരെയാ നീ പേടിപ്പിക്കുന്നത്.

എല്ലാം തീര്‍ന്നുനില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ? നീ വാര്‍ത്താസമ്മേനളനം നടത്തൂ', എന്നാണ് രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍.

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെ പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് അറസ്റ്റ്. 

രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

Advertisment