/sathyam/media/media_files/2026/01/20/1001575789-2026-01-20-12-27-07.webp)
കോട്ടയം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതി വിധി തിരിച്ചടിയായതോടെ നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയിൽ.
സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുമോ എന്ന് അറിയാതെ പദ്ധതി പ്രദേശത്തോടു ചേര്‍ന്ന ഭൂമികള്‍ വാങ്ങിക്കൂട്ടിയ ഭൂ മാഫിയ വെട്ടിലാണ്.
പദ്ധതി വരുമെന്ന പ്രതീക്ഷയില്‍ ഭൂമാഫിയ അതിര്‍ത്തികളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഭൂമി വാങ്ങിത്തുടങ്ങിയിരുന്നു.
ഉള്‍പ്രദേശങ്ങളിലെ ഭൂമി പോലും ഇത്തരത്തില്‍ വാങ്ങുകയോ അഡ്വാന്‍സ് നല്‍കുകയോ ചെയ്തിരുന്നു.
അഡ്വാന്‍സ് പോലും ഉപേക്ഷിച്ചു പലരും കച്ചവടത്തില്‍ നിന്നു പിന്‍മാറുന്നതായാണ് വിവരം. സ്വപ്ന പദ്ധതിയെന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മോഹവും ഇതോടെ പൊലിയുന്ന അവസ്ഥയിലാണ്.
പദ്ധതി നടപ്പിലായാല്‍ പ്രദേശത്തുണ്ടാകുമെന്നു നാട്ടുകാര്‍ കരുതിയ വികസന സ്വപ്നങ്ങളും കരിഞ്ഞു.
സര്‍വേ നടപടികള്‍ വരെ ആരംഭിച്ചിരുന്നതിനാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി നടപ്പിലാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.
വെട്ടിമാറ്റേണ്ട മരങ്ങള്‍, പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങള്‍ എന്നിവ മാര്‍ക്ക് ചെയ്യുന്ന ജോലികളും നേരത്തെ ആരംഭിച്ചിരുന്നു.
ആദ്യ സ്റ്റേ വന്നതോടെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. പാലാ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതരും.
പദ്ധതിയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കര്‍ ഭൂമിയും 307 ഏക്കര്‍ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റണ്‍വേ ഉള്‍പ്പെടെ വിഭാവനം ചെയ്തിരുന്നതായിരുന്നു നിര്‍ദിഷ്ട പദ്ധതി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധികളില്‍ തട്ടി നിശ്ചലമായ അവസ്ഥയാണ്.
യു.എസ്. കമ്പനിയായ ലുയി ബഗ്ര് കമ്പനിയാണു വിമാനത്താളവത്തിന്റെ രൂപരേഖ തയാറാക്കിയത്. വിമാനം ഇറങ്ങാനും പറക്കാനുമുള്ള സൗകര്യങ്ങള്‍ ചെറുവള്ളിയുടെ അനൂകൂല ഘടകങ്ങളായിരുന്നു. രണ്ടു തവണ പദ്ധതിയ്ക്കായി സാമൂഹിക ആഘാത പഠനം നടത്തി.
മണ്ണു പരിശോധന ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ നടന്നതോടെ, ഈ സര്‍ക്കാരിന്റെ അവസാനകാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ കണക്കൂകൂട്ടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us