അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് പുതുജീവൻ. പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ ബോർഡ് റദ്ദാക്കി. നടപടി കേന്ദ്ര ബജറ്റ് നടക്കാനിരിക്കെ. സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനത്തിനും മുന്നോട്ടു പോകാൻ സാധിക്കും

ശബരി പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് റെയിൽവേ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

New Update
sabari-rail-project

കോട്ടയം: അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് പുതുജീവൻ വെക്കുന്നു. പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ ബോർഡ് റദ്ദാക്കി.

Advertisment

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കേയാണ് ബോർഡിന്റെ നിർണായക തീരുമാനം.

പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും റെയിൽവേ ബോർഡിന്റെ ഉത്തരവിലുണ്ട്. 

ശബരി പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് റെയിൽവേ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

പദ്ധതി മരവിപ്പിച്ചിരിക്കുന്നതിനാൽ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങാൻ ബുദ്ധിമുട്ടാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതു പരിഗണിച്ചാണ് പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കിയത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തമ്മില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ധാരണയായിരുന്നു.

കേന്ദ്ര ബജറ്റില്‍ പദ്ധതിക്കായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.

 നിര്‍ദിഷ്ട പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉന്നതതല നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 സ്ഥലം ഏറ്റെടുപ്പ് വിഞ്ജാപനം ഇറക്കണമെന്നു റെയില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 204 ഹെക്റ്റര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

 ഇതിനായി പ്രത്യേക ഓഫിസുകള്‍ തുറക്കാന്‍ തീരുമാനമായി.

പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്മേലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം നടപടികളുമായി മുന്നോട്ട് പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കിഫ്ബി വഴിയാകും പണം കണ്ടെത്തുക.

111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ശബരിമല തീര്‍ഥാടകര്‍ക്ക് പുറമെ, മലയോര മേഖലയിലെ കാര്‍ഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ നീക്കത്തിനും വിനോദസഞ്ചാരത്തിനും ഈ പാത വലിയ കുതിപ്പേകും.

കൊച്ചി വിമാനത്താവളവുമായി കാലടി സ്റ്റേഷനുള്ള ദൂരക്കുറവ് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ശബരി പാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം (ബാലരാമപുരം) വരെ നീട്ടുന്നതിനുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്. ഇത് യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈനായി ശബരി പാത മാറും.

അങ്കമാലി-എരുമേലി ശബരി പാതയ്ക്കൊപ്പം ഗുരുവായൂർ-തിരുനാവായ പാതയും മരവിപ്പിച്ച നടപടി റെയിൽവേ ബോർഡ് റദ്ദാക്കിയിട്ടുണ്ട്. ഇതും കേരളത്തിന് നേട്ടമാണ്.

Advertisment