/sathyam/media/media_files/zPktJPXiE9KPx8NsYhLd.jpg)
കോട്ടയം: കേരളത്തിന്റെ തെക്കു വടക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ സംവിധാന യെത്തക്കുറിച്ചു ചര്‍ച്ചകളും തര്‍ക്കങ്ങളും സജീവമാകുന്നു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചതോ ഏതാണ് യഥാര്‍ഥ്യം എന്നതു സംബന്ധിച്ച് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പുതിയതായി വിഭാവനം ചെയ്യുന്ന ആര്‍.ആര്‍.ടി.എസ് പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ. ശ്രീധരന്‍ പറയുന്നത്.
പൊതുവേ നഗരങ്ങളില്‍ മാത്രം ഉപയോഗപ്പെടുന്ന ആര്‍.ആര്‍.ടി.എസ് സംവിധാനം, സംസ്ഥാനത്തുടന്നീളം കൊണ്ടുവരുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല.
അതിനാല്‍ ഈ പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നും ഇ. ശ്രീധരന്‍ പറയുന്നു. അതേസമയം, താന്‍ പറഞ്ഞ പദ്ധതി കേന്ദ്ര നിര്‍ദേശ പ്രകാരം തയാറാക്കിയതാണ്.
ഉടന്‍ ഓഫീസ് തുറക്കും. പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ താന്‍ നേരിട്ട് സംവദിക്കാന്‍ എത്തുമെന്നും ശ്രീധരന്‍ പറയുന്നു.
എന്നാല്‍, ശ്രീധരന്‍ പറഞ്ഞ പ്രകാരം തങ്ങള്‍ കേന്ദ്ര റെയില്‍ മന്ത്രിയെ കണ്ടിരുന്നു.
അദ്ദേഹത്തിന് പോലും ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നു മുഖ്യമന്ത്രി തന്നെ പറയുന്നു.
ആര്‍.ആര്‍.ടി.എസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
ആര്‍.ആര്‍.ടി.എസിന് ഇത്തവണത്തെ ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു.
ആര്‍.ആര്‍.ടി.എസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന 583 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍പാതയൊരുക്കുന്ന ആര്‍.ആര്‍.ടി.എസ് പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
ആര്‍.ആര്‍.ടി.എസ് പദ്ധതിയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കിയത് ഇ. ശ്രീധരനുള്ള സര്‍ക്കാരിന്റെ മറുപടികൂടിയാണ്.
കേരളത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള അതിവേഗ യാത്രാ സൗകര്യമായ ആര്‍.ആര്‍.ടി.എസ്, നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ഡല്‍ഹി - മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിയുടെ മാതൃകയിലാണ് കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുപ്രകാരം ആര്‍.ആര്‍.ടി.എസിന്റെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ഭാഗം ഒന്നാം ഘട്ടത്തിലും തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗം രണ്ടാം ഘട്ടത്തിലും കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള ഭാഗം മൂന്നാം ഘട്ടത്തിലും കണ്ണൂര്‍ - കാസര്‍ഗോഡ് പാത നാലാം ഘട്ടമായും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഭൂമിയേറ്റെടുക്കലും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നതിനായി തൂണുകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റെയില്‍ പാതയ്ക്കാണ് ആര്‍ആര്‍.ടി.എസ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.
ജനസാന്ദ്രതയേറിയ സംസ്ഥാനത്തെ സംബന്ധിച്ച് ഈ മാതൃകയാകും കൂടുതല്‍ അനുയോജ്യമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതേസമയം ആര്‍.ആര്‍.ടി.എസ് പാതയിലൂടെ മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊതുവില്‍ ഉയര്‍ന്ന തൂണുകളിലൂടെ കടന്നുപോകുന്ന ആര്‍.ആര്‍.ടി.എസ് സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത, നഗരങ്ങളിലെ മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ കഴിയുമെന്നതാണെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ഇതോടെ കൊച്ചി മെട്രോയുമായും പുതിയതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തിരുവനന്തപുരം മെട്രോയുമായും ആര്‍.ആര്‍.ടി.എസ് സംവിധാനത്തെ കൂട്ടിയിണക്കാന്‍ കഴിയും.
ഇതിനായി പദ്ധതിക്ക് കീഴില്‍ അധിക നിര്‍മാണം വേണ്ടിവരില്ല. മെട്രോയുടെ പാളം ഉപയോഗിക്കാന്‍ കഴിയും.
ആര്‍.ആര്‍.ടി.എസ് സംവിധാനത്തിലൂടെ തിരുവനന്തപുരത്ത് നിന്നും വരുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ ഉപയോഗപ്പെടുത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നേരിട്ടെത്താന്‍ സാധിക്കുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടവേളയില്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us