മാറി മറിഞ്ഞു സ്വര്‍ണ വില. സ്‌കീമുകള്‍ നിര്‍ത്തി ജുവലറികള്‍. കല്യാണ പ്രായമെത്തിയ മക്കളുള്ള രക്ഷിതാക്കളുടെ നെഞ്ചില്‍ തീ. വില കൂടിയതോടെ ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി വ്യാപാരികള്‍

ഇപ്പോള്‍ പണയപ്പെടുത്തിയാല്‍ പവന് ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കും.

New Update
gold

കോട്ടയം: സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതോടെ മുന്‍കൂട്ടി പണം നല്‍കി ആവശ്യമുള്ള സമയത്ത് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാവുന്ന സ്‌കീമുകള്‍ പല ജുവലറികളും.

Advertisment

 സാധാരണക്കാര്‍ക്കിടയില്‍ പ്രിയങ്കരമായിരുന്ന പദ്ധതി സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെയാണ് നിര്‍ത്തലാക്കാന്‍ പല ചെറുകിട ജുവലറികളും നിര്‍ബന്ധിതരായത്.

വില കൂടിയതോടെ ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. പുതു തലമുറയ്ക്ക് സ്വര്‍ണ ഭ്രമം കുറയുന്നതായും ഇവര്‍ പറയുന്നു.

സ്വര്‍ണ വില അപ്രാപ്യമായ വിലയിലേക്ക് കുതിക്കുമ്പോള്‍ ആശങ്കയിലാണ് നിര്‍ധന, ഇടത്തരം കുടുംബങ്ങള്‍.

വില എത്ര കൂടിയാലും സ്വര്‍ണം ഇല്ലാതെയുള്ള കല്യാണം ഇവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഏതാനും ദിവസങ്ങളായി വിലയില്‍ വന്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതോടെ സമാധാനത്തോടെ സ്വര്‍ണം വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

പവന്റെ വില കഴിഞ്ഞ ദിവസം ഒന്നേകാല്‍ ലക്ഷം കടന്ന് മുന്നേറിയിരുന്നുവെങ്കിലും പിന്നീട് താഴ്ന്നു.

എങ്കിലും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കല്യാണ്തിനു താലിമാല പോലും വാങ്ങാന്‍ കടം മേടിക്കേണ്ട അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും.

നിര്‍ധന കുടുംബങ്ങള്‍ പോലും പെണ്‍ മക്കളെ വിവാഹം കഴിച്ച് അയയ്ക്കുമ്പോള്‍ ശരാശരി ഒന്നു മുതല്‍ അഞ്ചു പവന്‍ വരെ നല്‍കിയിരുന്നു.

ഇടത്തരം കുടുംബത്തില്‍ ഇത് 25 പവന്‍ വരെയായിരുന്നു.

അഭിമാനവും, ബന്ധുക്കളുടെ മക്കളുടെയും കല്യാണത്തിന് നല്‍കിയ പൊന്നിന്റെ കാര്യവും ഓര്‍മിച്ച് പല മാതാപിതാക്കളും പഴയ അളവില്‍ സ്വര്‍ണം വാങ്ങാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു.

മുമ്പ് മൂത്ത മക്കള്‍ക്ക് നല്‍കിയ അതേ അളവില്‍ ഇളയ മക്കള്‍ക്കും നല്‍കണമെന്ന ചിന്തയും രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നു.

ഏതു വിധേനയും സ്വര്‍ണം വാങ്ങി വിവാഹത്തിന്റെ മറ്റു ചെലവുകള്‍ കുറയ്ക്കാനാണ് ഭൂരിഭാഗം മാതാപിതാക്കളുടെയും ശ്രമം.

 തവണകളായി പണം വാങ്ങി ആവശ്യമുള്ള സമയം പണിക്കൂലി ഇല്ലാതെ സ്വര്‍ണം നല്‍കിയിരുന്ന പദ്ധതി മിക്ക ജുവലറികളും നിര്‍ത്തിയതും സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.

ചുരുക്കം കടകള്‍ മാത്രമാണ് പദ്ധതി തുടരുന്നത്. വില കൂടിയതോടെ സ്വര്‍ണം വില്‍ക്കുന്നവരേക്കാള്‍ പണയം വയ്ക്കുന്നവരുടെ എണ്ണമേറി. വില ഉയര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വില്‍ക്കുന്നവരുടെ എണ്ണമായിരുന്നു ഏറെയും.

ഇപ്പോള്‍ പണയപ്പെടുത്തിയാല്‍ പവന് ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കും. ഭവന വായ്പകള്‍ ഒഴിവാക്കി കൈയിലിരിക്കുന്ന സ്വര്‍ണം വിറ്റ് വീട് പണിയുന്നവരും സ്ഥലം വാങ്ങുന്നവരും ഏറെ.

Advertisment