വേനല്‍ മഴയ്ക്കും തണുപ്പിക്കാനാകുന്നില്ല. വേനൽ ചൂടിൽ പൊടിപൊടിച്ചു എ.സി. കച്ചടവം. ഫെബ്രുവരി മാസം രാത്രിയിലെ ശരാശരി വൈദ്യുതി ആവശ്യം 5258 മെഗാവാട്ട് ആയി ഉയർന്നു

വേനല്‍ക്കാലത്ത് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്.

New Update
shutterstock_507015844-e1542117204588

കോട്ടയം: പകല്‍ ചൂട് 37 ഡിഗ്രിയായി ഉയര്‍ന്നതോടെ സംസ്ഥാനത്ത് എയര്‍ കണ്ടീഷണര്‍ (എ.സി) വില്‍പന പൊടിപൊടിക്കുകയാണ്.

Advertisment

പ്രതിവര്‍ഷം ശരാശരി 90 ലക്ഷം എ.സികളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ഇതില്‍ അഞ്ചു ലക്ഷത്തോളം കേരളത്തിലാണ്.

ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സീസണ്‍ നോക്കുകയാണെങ്കില്‍ ഏകദേശം രണ്ടര ലക്ഷം എ.സികളാണ് ഈക്കാലയളവില്‍ വിറ്റഴിയുന്നത്.


ഇത് ഒരു വര്‍ഷത്തെ മൊത്തം എ.സി വില്‍പ്പനയുടെ പകുതിയോളം വരും. എ.സിയുടെ കാര്യമായ വില്‍പ്പന ജനുവരിയിലാണ് ആരംഭിച്ചതെന്നും ഫെബ്രുവരി എത്തിയപ്പോള്‍ ഇത് ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച  കാഴ്ചവയ്ക്കുകയും ചെയ്തതായി വ്യാപാരികള്‍ പറയുന്നു. 


 എ.സി വാങ്ങാന്‍ വരുന്നവരില്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത് ഒന്നര ടണ്‍ ഇന്‍വെര്‍ട്ടര്‍ എ.സികളാണ്. 20,000-30,000 രൂപ വരെ വിലയുള്ള മിഡ്-റേഞ്ച് വിഭാഗത്തിലുള്ള എ.സികളാണ്. വേനല്‍ച്ചൂട് ശക്തമാകുന്നതിനാല്‍ എ.സി വില്‍പ്പനയിലെ കുതിപ്പ് ഏപ്രില്‍, മെയ് മാസങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വേനല്‍ക്കാലത്ത് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്. വൈദ്യുതി തടസമില്ലാതെ, നഷ്ടമില്ലാതെ ഉപയോക്താക്കളിലെത്തിക്കാന്‍ ലൈനിലെ 'ലോഡ്- ജനറേഷന്‍ ബാലന്‍സ്' സുസ്ഥിരമായി നിലനിര്‍ത്താനുള്ള വിപുലമായ കര്‍മപദ്ധതിയാണ് ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ഫെബ്രുവരി മാസം രാത്രിയിലെ ശരാശരി വൈദ്യുതി ആവശ്യം 5258 മെഗാവാട്ട് ആയി ഉയർന്നിട്ടുണ്ട്. മെയ് പകുതിയോടെ 6118 മെഗാവാട്ട് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.


ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആവശ്യകതയായിരിക്കാം ഇത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ ആവശ്യം മുന്‍കൂട്ടി കണ്ടാണ് ബോര്‍ഡ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.


വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അമിതമായ ലോഡ് കാരണം പ്രാദേശികമായ തടസങ്ങള്‍ ഒഴിവാക്കാന്‍ വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.

എയര്‍ കണ്ടീഷണറുകള്‍, മോട്ടോറുകള്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവ നിയന്ത്രിതമായി ഉപയോഗിക്കുന്നത് വെദ്യുതി ലൈനിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും കെ.എസ്ഇബി പറയുന്നു.

Advertisment