/sathyam/media/media_files/2026/02/27/wild-bore-shootters-2026-02-27-15-28-42.jpg)
കോട്ടയം: സംസ്ഥാനത്ത് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവക്കുന്നത് ഇന്നും സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.
പലയിടത്തും ഷൂട്ടർമാരുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെയാണ് ഷൂട്ടർമാർക്ക് സർക്കാർ അനുവദിച്ച തുകനൽകുന്നതിൽ കേരളത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും വീഴ്ച വരുത്തിയത്.
ഇതു കർഷകരെയും ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ ഷൂട്ടർമാരെ വിളിച്ചാൽ കിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
പന്നികളെ വെടിവെച്ച് കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് 1500 രൂപ നിരക്കിലാണ് ഓണറേറിയം അനുവദിക്കുക. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ വീതവും നൽകും.
പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തുന്നതായി ആക്ഷേപം ഉയർന്നപ്പോൾ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തുകയും തുക ദുരന്ത പ്രതികരണ നിധിയിൽനിന്ന് അത് ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് പണം ലഭിച്ചത്. 90 ശതമാനം തദ്ദേശ സ്ഥാപനങ്ങളും പണം നൽകിയിട്ടില്ല. സ്വന്തം കൈയ്യിൽനിന്ന് പണം മുടക്കി വാഹനത്തിൽ പഞ്ചായത്തുകളിലും വന പ്രദേശത്തുമെത്തി രാത്രി കാലങ്ങളിൽ വലിയ സാഹസമെടുത്താണ് കാട്ടുപന്നികള വെടിവച്ച് കൊല്ലുന്നത്.
തോക്കിൽ നിറക്കുന്ന ഉണ്ടക്ക് തന്നെ ഒരെണ്ണത്തിന് 200 രൂപയാണ് വില. ഒരു പന്നിയെ കൊല്ലാൻ മൂന്ന് ഉണ്ടയെങ്കിലും ഉപയോഗിക്കേണ്ടി വരും. ഇതോടെ നിലപാട് കടുപ്പിക്കുകയാണ് ഷൂട്ടർമാരുടെ സംഘടന.
ഇനി തങ്ങൾ വെടിവെക്കാനില്ലെന്നും ഇക്കൂട്ടർ പറയുന്നു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനും അതിന് ഓണറേറിയം നൽകാനും പഞ്ചായത്തുകൾക്ക് അനുവാദം നൽകി സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത് 2022 മെയിലാണ്.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഉത്തരവ് ഫലപ്രദമായി വിനിയോഗിക്കുന്നത് ചുരുക്കും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us